പാലക്കാട്: നഗരസഭാ വളപ്പിലെ മഹാത്‌മാ ഗാന്ധിയുടെ പ്രതിമയില്‍ ബിജെപിയുടെ കൊടി കെട്ടിയ സംഭവത്തിൽ പോലീസ് കേസെടുത്തു. നഗരസഭാ സെക്രട്ടറിയുടെ പരാതിയെ തുടർന്നാണ് നടപടി. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും.
തിങ്കളാഴ്‌ച പകല്‍ 11.30ഓടെയാണ് സംഭവം. നഗരസഭാ കൗൺസിൽ സ്‌ഥിരം സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് ഗാന്ധി പ്രതിമയിൽ ബിജെപിയുടെ കൊടികണ്ടത്. ഇതിന് പിന്നാലെ നഗരസഭയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് പോലീസ് എത്തി കൊടി നീക്കം ചെയ്‌തു.
ആദ്യം നഗരസഭാ വളപ്പിലെ ഗാന്ധി പ്രതിമയുടെ പിന്നില്‍ ബിജെപി കൊടി കെട്ടിയിട്ടതു പോലെയുള്ള ചിത്രമാണ് പ്രചരിച്ചത്. സംഭവം അറിഞ്ഞതോടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പ്രതിമക്ക് മുന്നിലിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി കൊടി നീക്കം ചെയ്‌തെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരസഭാ ചെയര്‍പേഴ്‌സണിന്റെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധം തുടര്‍ന്നു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലക്കാട് നഗരസഭയില്‍ കേവല ഭൂരിപക്ഷം നേടിയതിന് പിന്നാലെ നഗരസഭാ കെട്ടിടത്തിൽ ജയ്ശ്രീറാം എന്നെഴുതിയ ബാനർ തൂക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുന്‍പാണ് ഗാന്ധിയുടെ പ്രതിമയില്‍ ബിജെപിയുടെ പതാക പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ ശക്‌തമായ പ്രതിഷേധം ഉയരുന്നുണ്ട്.
എന്നാൽ സംഭവത്തിന് പിന്നില്‍ ബിജെപി അല്ലെന്ന് അവകാശപ്പെട്ട് ജില്ലാ അധ്യക്ഷന്‍ രംഗത്തെത്തി. ബിജെപി പ്രവര്‍ത്തകര്‍ ഒരിക്കലും ഇപ്രകാരം ചെയ്യില്ലെന്നും മറ്റാരോ ബോധപൂര്‍വം ചെയ്‌തതാണെന്നും ബിജെപി ജില്ലാ അധ്യക്ഷന്‍ ഇ കൃഷ്‌ണദാസ് പറഞ്ഞു.
Malabar News: പാലിയേക്കര ടോള്‍ പ്‌ളാസ; തിരക്ക് രൂക്ഷം, കാത്ത് കിടക്കേണ്ടത് മണിക്കൂറുകള്‍