ഡെൽഹി: കന്യാസ്‍ത്രീക്കെതിരെ മോശം പരാമർശം നടത്തിയ പിസി ജോർജ് എംഎൽഎക്കെതിരെ ദേശീയ മഹിള ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. രണ്ട് തവണ സ്‍ത്രീ വിരുദ്ധ പരാമർശത്തിന് നിയമസഭ ശാസിച്ചയാളെ മൽസരിക്കാന്‍ അനുവദിക്കരുത് എന്നാവശ്യപ്പെട്ടാണ് മഹിളാ ഫെഡറേഷൻ കമ്മീഷനെ സമീപിക്കുന്നത്.
പീഡനത്തിനിരയായ കന്യാസ്‍ത്രീക്കെതിരെ മോശം പരാമർശം നടത്തിയതിന് കഴിഞ്ഞ ദിവസം നിയമ സഭ സ്‌പീക്കർ പിസി ജോർജിനെ ശാസിച്ചിരുന്നു. ജോർജിനെതിര കന്യാസ്‍ത്രീമാർ സ്‌പീക്കർക്ക് നൽകിയ പരാതിയിൽ ആയിരുന്നു നടപടി. 2013ലും സമാനമായ രീതിയിൽ സഭ പിസി ജോർജിനെ ശാസിച്ചിരുന്നു. കെആർ ഗൗരിയെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചതിന് ആയിരുന്നു ഇത്. കെ മുരളീധരൻ അധ്യക്ഷനായ എത്തിക്‌സ് കമ്മിറ്റിയാണ് അന്ന് ജോർജിനെ താക്കീത് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.
ഇത്തരത്തിൽ സഭയുടെ ശാസന ഒന്നിലധികം തവണ ഏറ്റുവാങ്ങിയ ഒരാൾ തിരഞ്ഞെടുപ്പിന് മൽസരിക്കാൻ യോഗ്യനല്ലെന്ന് ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജ വ്യക്‌തമാക്കി.
നേരത്തെ കൊച്ചിയിൽ ആക്രമണത്തിനിരയായ നടിയെ കുറിച്ച് അപകീർത്തികരമായി സംസാരിച്ച ജോർജിനെതിരെ സംസ്‌ഥാന വനിതാ കമ്മീഷനും രംഗത്ത് വന്നിരുന്നു. എന്നാൽ നോട്ടീസയച്ച വനിത കമ്മീഷനെതിരെ പ്രസ്‌താവനകളിറക്കി പിസി ജോർജ് അന്ന് ഏറെ വിവാദങ്ങളും സൃഷ്‌ടിച്ചിരുന്നു.
അതേസമയം പീഡനത്തിനിരയായ കന്യാസ്‍ത്രീകളെ കുറിച്ച് നടത്തിയ പരാമർശത്തിൽ പിസി ജോർജിനോട് ഹാജരാകാന്‍ ദേശീയ വനിതാ കമ്മീഷന്‍ ആവശ്യട്ടെങ്കിലും എംഎൽഎ ഹാജരായിരുന്നില്ല.
Read Also: തിരഞ്ഞെടുപ്പില്‍ വനിതകളെ മൽസരിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ല; മുസ്‌ലിംലീഗ്