ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരത്തിന്റെ തുടർച്ചയായി ഇന്ന് നടക്കുന്ന ട്രാക്ടർ റാലി സംഘര്‍ഷഭരിതമായ സാഹചര്യത്തിൽ ഉന്നതതല യോഗം വിളിച്ച് അമിത് ഷാ. ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഡെൽഹി പോലീസ് കമ്മീഷണർ എസ്എൻ ശ്രീവാസ്തവ എന്നിവർ ഉന്നതതല യോഗത്തിൽ പങ്കെടുത്തു. ഡെൽഹിയിലെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ ഏറ്റുമുട്ടലുകളെക്കുറിച്ച് യോഗത്തിൽ വിശദീകരിച്ചു.
അമിത് ഷാ നടത്തുന്ന ഉന്നതതല കൂടിക്കാഴ്ച സുരക്ഷ സംബന്ധിച്ച വലിയ തീരുമാനങ്ങളിലേക്ക് നയിച്ചേക്കുമെന്ന് വൃത്തങ്ങൾ പറയുന്നു. അർദ്ധസൈനിക വിന്യാസത്തിനുള്ള സാധ്യതയും ഉണ്ട്.
അതേസമയം, ഡെൽഹി അതിർത്തികളിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി. നോയിഡ സെക്ടർ 34ലും ദേശീയ തലസ്ഥാന മേഖലയിലെ ചില ഭാഗങ്ങളിലുമാണ് ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചത്. തലസ്ഥാന നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗതവും നിരോധിച്ചിട്ടുണ്ട്.
Also Read: സംഘർഷ ഭൂമിയിൽ പൊലീസിന് ഭക്ഷണവും പൂക്കളും നൽകി കർഷകർ