ന്യൂഡെല്‍ഹി: കര്‍ഷകസമരത്തെ പ്രതിരോധിക്കാൻ എത്തിയ പൊലീസുകാര്‍ക്ക് റോസാപ്പൂക്കളും ഭക്ഷണവും നല്‍കി ഒരു സംഘം കര്‍ഷകര്‍. യുപി-ഡെല്‍ഹി അതിര്‍ത്തിയിലാണ് കര്‍ഷകര്‍ പൊലീസുകാര്‍ക്ക് റോസാപ്പൂക്കള്‍ നല്‍കിയത്.
അതേസമയം രാജ്യ തലസ്‌ഥാനത്ത് വ്യാപകമായി കര്‍ഷകരുടെ പ്രതിഷേധം അരങ്ങേറുകയാണ്. ചെങ്കോട്ടയില്‍ കയറിയ കര്‍ഷകരെ തടയാന്‍ പൊലീസിന് കഴിഞ്ഞില്ല. കർഷകർക്ക് നേരെ ലാത്തിവീശിയ പൊലീസ് പിന്നാലെ കണ്ണീര്‍വാതകം പ്രയോഗിച്ചു. അതേസമയം ഡെൽഹിയുടെ ഹൃദയഭാഗത്തേക്ക് പ്രവേശിച്ചിരിക്കുന്ന പ്രതിഷേധക്കാര്‍ തങ്ങൾക്കൊപ്പം ഉള്ളവർ അല്ലെന്ന് സംയുക്‌ത സമരസമിതി അറിയിച്ചു.
ഡെല്‍ഹി ഐടിഒയില്‍ പൊലീസും കര്‍ഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഉത്തരാഖണ്ഡില്‍ നിന്നുള്ള ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടിരുന്നു. പൊലീസ് വെടിവെപ്പിലാണ് കര്‍ഷകന്‍ മരിച്ചതെന്ന് കര്‍ഷകര്‍ ആരോപിച്ചു. അതേസമയം തങ്ങള്‍ വെടിവെച്ചിട്ടില്ലെന്നും ട്രാക്‌ടര്‍ മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചതെന്നും ഡെല്‍ഹി പൊലീസ് ആവര്‍ത്തിച്ചു.
എന്നാല്‍ പ്രതിഷേധക്കാര്‍ക്ക് നേരെ നടന്ന വെടിവെപ്പിലാണ് ട്രാക്‌ടര്‍ മറിഞ്ഞതെന്ന് ആരോപിച്ച് മൃതദേഹവുമായി കര്‍ഷകര്‍ പ്രതിഷേധം ആരംഭിച്ചു. അനുവദിച്ച സമയം കഴിഞ്ഞിട്ടും ഡെൽഹിയിൽ പ്രതിഷേധം തുടരുകയാണ്.
Read also: ട്രാക്‌ടർ റാലി; നോയ്‌ഡയിലും ഡെൽഹിയിലും ഇന്റർനെറ്റ് സേവനം റദ്ദാക്കി