ന്യൂഡെൽഹി: ട്രാക്‌ടർ റാലിക്കിടെ കർഷകരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതിന് പിന്നാലെ നോയിഡ സെക്‌ടർ 34ലും ദേശീയ തലസ്‌ഥാന മേഖലയിലെ ചില ഭാഗങ്ങളിലും ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു.
സർക്കാർ നിർദേശപ്രകാരമാണ് നോയിഡ സെക്‌ടർ 34ലെ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചത്. ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചതായി നോയിഡ സെക്‌ടർ 34 പ്രദേശത്ത് താമസിക്കുന്ന നിരവധി ആളുകൾക്ക് സന്ദേശം ലഭിച്ചു. “സർക്കാർ നിർദ്ദേശമനുസരിച്ച് കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ നിങ്ങളുടെ പ്രദേശത്ത് ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചിരിക്കുന്നു,”- എന്ന സന്ദേശമാണ് ഇവിടുത്തെ ജനങ്ങൾക്ക് ലഭിച്ചത്.
അതേസമയം, ആയിരക്കണക്കിന് കർഷകർ രണ്ടുമാസമായി തമ്പടിച്ചിരിക്കുന്ന, ഡെൽഹിയെയും ഹരിയാനയെയും ബന്ധിപ്പിക്കുന്ന സിംഗു അതിർത്തിയിൽ ഇന്റർനെറ്റ് സേവനങ്ങൾ ആഭ്യന്തര മന്ത്രാലയം താൽക്കാലികമായി നിർത്തിവച്ചു.
കർഷക പ്രക്ഷോഭത്തിനിടെ പ്രദേശങ്ങളിൽ ഉണ്ടായ അക്രമ സംഭവങ്ങൾ കണക്കിലെടുത്ത് മുൻകരുതൽ നടപടിയായി ഗാസിപൂർ അതിർത്തി, തിക്രി അതിർത്തി, മുഖർബ ചൗക്ക്, നംഗ്‌ളോയി എന്നിവിടങ്ങളിൽ 23:59 മണിക്കൂർ (രാത്രി 11:59) വരെ ഇന്റർനെറ്റ് സേവനങ്ങൾ ആഭ്യന്തര മന്ത്രാലയം താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്.
Also Read: പ്രതിഷേധം ശക്‌തം; ചെങ്കോട്ടയിൽ കർഷകർ കൊടിയുയർത്തി