ന്യൂഡെല്‍ഹി: കർഷകരുടെ ട്രാക്‌ടർ റാലിക്കിടെ ചെങ്കോട്ടയിലും പ്രതിഷേധം ശക്‌തമാകുന്നു. ചെങ്കോട്ടക്ക് മുകളിൽ കര്‍ഷക സംഘടനകളുടെ കൊടിയുയര്‍ത്തി. വിവിധ സ്‌ഥലങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ചെങ്കോട്ടയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഇവിടെ നിന്ന് ഇന്ത്യാ ഗേറ്റിലേക്കും തങ്ങളുടെ പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് കര്‍ഷകര്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
രാജ്യ തലസ്‌ഥാനത്ത് വ്യാപകമായി കര്‍ഷകരുടെ പ്രതിഷേധം അരങ്ങേറുകയാണ്. ചെങ്കോട്ടയില്‍ കയറിയ കര്‍ഷകരെ തടയാന്‍ പൊലീസിന് കഴിഞ്ഞില്ല. കർഷകർക്ക് നേരെ ലാത്തിവീശിയ പൊലീസ് പിന്നാലെ കണ്ണീര്‍വാതകം പ്രയോഗിച്ചു. അതേസമയം ഡെൽഹിയുടെ ഹൃദയഭാഗത്തേക്ക് പ്രവേശിച്ചിരിക്കുന്ന പ്രതിഷേധക്കാര്‍ തങ്ങൾക്കൊപ്പം ഉള്ളവർ അല്ലെന്ന് സംയുക്‌ത സമരസമിതി അറിയിച്ചു.
നേരത്തെ നിശ്‌ചയിച്ച വഴികളിലൂടെയല്ലാതെ റാലി നടത്തിയവര്‍ സംയുക്‌ത സമിതിയുടെ ഭാഗമായി പ്രതിഷേധത്തിന് എത്തിയവരല്ല. എന്നാല്‍ പൊലീസിന്റെ സമീപനം അംഗീകരിക്കാൻ കഴിയില്ലെന്നും സമരസമിതി നേതാക്കള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
Read also: കർഷക ശക്‌തിയറിഞ്ഞ് ഡെൽഹി; മെട്രോ സ്‌റ്റേഷനുകൾ അടച്ചു