പനമരം : വയനാട്ടിൽ ആരംഭിക്കാൻ പോകുന്ന മെഡിക്കൽ കോളേജ് ജില്ലയുടെ മധ്യഭാഗത്തായി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് പനമരത്ത് പൗരസമിതിയുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല തീർത്തു. പനമരം ടൗണിൽ ബസ് സ്റ്റാൻഡിന് സമീപത്തായി തീർത്ത മനുഷ്യച്ചങ്ങലയിൽ നിരവധി പ്രമുഖർ ഉൾപ്പടെയുള്ളവർ പങ്കെടുത്തു. ജില്ലയിൽ ആരംഭിക്കുന്ന മെഡിക്കൽ കോളേജ് എല്ലാ ആളുകളുടെയും സൗകര്യം പരിഗണിച്ച് ജില്ലയുടെ മധ്യഭാഗത്തായി തന്നെ സ്ഥാപിക്കണമെന്നാണ് ആവശ്യം ഉയർന്നത്.
കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ കൈകളിൽ വടികൾ കോർത്തുപിടിച്ചാണ് മനുഷ്യ ചങ്ങല തീർത്തത്. ഒപ്പം തന്നെ തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള പ്ളക്കാർഡുകളും പരിപാടിയിൽ പങ്കെടുത്തവർ ഉയർത്തിയിരുന്നു. തങ്ങളുടെ ആവശ്യങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് വേണ്ടിയാണ് മനുഷ്യ ചങ്ങല തീർത്തതെന്ന് പൗരസമിതി അംഗങ്ങൾ വ്യക്തമാക്കി.
എല്ലാ ആളുകൾക്കും ഉപകാരപ്രദമാകണമെങ്കിൽ മെഡിക്കൽ കോളേജ് ജില്ലയുടെ മധ്യഭാഗത്തായി സ്ഥാപിക്കണം. പനമരത്ത് മെഡിക്കൽ കോളേജ് സ്ഥാപിച്ചാൽ ജില്ലയുടെ ഏത് ഭാഗത്ത് നിന്നും ആളുകൾക്ക് 1 മണിക്കൂറിനുള്ളിൽ എത്താൻ സാധിക്കുമെന്ന് പൗരസമിതി അംഗങ്ങൾ വ്യക്തമാക്കി. ഇക്കാര്യം അധികൃതർ പരിഗണിക്കുന്നതിന് വേണ്ടിയാണ് മനുഷ്യച്ചങ്ങല തീർക്കാനുള്ള തീരുമാനത്തിൽ പൗരസമിതി എത്തിയത്. മനുഷ്യച്ചങ്ങലയുടെ ആദ്യ കണ്ണിയായി സാഹിത്യകാരൻ ശിവരാമൻ പാട്ടത്തിൽ അണിനിരന്നു. കൂടാതെ എംആർ രാമകൃഷ്ണൻ, കെസി സഹദ്, സി റസാക്ക്, വിബി രാജൻ, കാദറുകുട്ടി കാര്യാട്ട്, ടി ഖാലിദ്, പിഎൻ അനിൽകുമാർ, അജ്മൽ തിരുവാൾ, സി ഹക്കീം, ജോയി കുര്യൻ, പി യൂനസ് തുടങ്ങിയവർ മനുഷ്യച്ചങ്ങലക്ക് നേതൃത്വം നൽകി.
Read also : രണ്ടാമത്തെ ശസ്ത്രക്രിയക്ക് ശേഷം ഗാംഗുലി ആശുപത്രി വിട്ടു