കോട്ടയം: വൈക്കം വെച്ചൂരില്‍ ഡിസംബര്‍ മുതല്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. തുടക്കത്തിൽ ബാക്ടീരിയ ബാധ മൂലമാണ് ചത്തതെന്നായിരുന്നു മൃഗ സംരക്ഷണ വകുപ്പിന്റെ വിശദീകരണം.
വെച്ചൂര്‍ നാലാം വാര്‍ഡിലെ തോട്ടുവേലിച്ചിറ ഹംസ, റിയാസ് എന്നീ കര്‍ഷകരുടെ താറാവുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഡിസംബര്‍ മാസം മുതല്‍ ഇവരുടെ നൂറുകണക്കിന് താറാവുകളാണ് പക്ഷിപ്പനി ലക്ഷണങ്ങളോടെ ചത്തത്. മൃഗസംരക്ഷണ വകുപ്പ് നാല് തവണ പരിശോധിച്ചിട്ടും പക്ഷിപ്പനി കണ്ടെത്താനായിരുന്നില്ല.
ജില്ലയിലെ മറ്റ് രണ്ടിടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടും വെച്ചൂരില്‍ ബാക്ടീരിയ മൂലമാണ് താറാവുകള്‍ ചത്തത് എന്ന് മൃഗസംരക്ഷണ വകുപ്പ് ആവര്‍ത്തിക്കുക ആയിരുന്നു. പിന്നീട് കഴിഞ്ഞ മാസം 16ന് ഭോപ്പാൽ ലാബിലേക്ക് അയച്ച സാമ്പിളിലിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതിനോടകം രണ്ട് കർഷകരുടെയും പതിനായിരത്തിലേറെ താറാവുകളാണ് ചത്തത്. പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി ശേഷിക്കുന്ന ആറായിരത്തിലേറെ താറാവുകളെയും കൊന്നൊടുക്കി.
ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മറ്റ് രണ്ട് കർഷകരുടെ താറാവുകളെയും നശിപ്പിക്കാനാണ് തീരുമാനം. ഈ പരിധിയിലുള്ള മറ്റു വളർത്തു പക്ഷികളെയും നശിപ്പിക്കും. മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും പല സംഘങ്ങളായി പരിശോധന തുടങ്ങിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച ഒരു കിലോമീറ്ററിനു പുറമെ ഒന്‍പത് കിലോമീറ്റർ പ്രദേശം കൂടി 15 ദിവസത്തേക്ക് മൃഗസംരക്ഷണ വകുപ്പിന്റെ നിരീക്ഷണത്തിലാക്കും.
Also Read: ‘ദുർബല വിഭാഗത്തെ അപമാനിച്ചു’; ടിആർഎസ് എംഎൽഎക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹനുമന്ത റാവു