ആലപ്പുഴ: ദുബായില്‍ നിന്ന് നല്കിയ ബാഗിൽ സ്വര്‍ണമാണെന്ന് ആദ്യം അറിയില്ലായിരുന്നു എന്ന് ബിന്ദു. ദുബായില്‍ വച്ച് ഹനീഫ എന്നയാളാണ് നാട്ടിലെത്തിക്കാന്‍ ബാഗ് നല്‍കിയത്. ദുബായ് വിമാനത്താവളത്തിലെ പരിശോധന പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറിയതിന് ശേഷമാണ് ബാഗിൽ സ്വര്‍ണമാണെന്ന് ഹനീഫ വിളിച്ചു പറഞ്ഞത്.
ഇതോടെ തന്നെ ഏല്പിച്ച സ്വര്‍ണം മാല ദ്വീപില്‍ ഇറങ്ങിയപ്പോള്‍ വിമാനത്താവളത്തില്‍ ഉപേക്ഷിച്ചെന്ന് ബിന്ദു വെളിപ്പെടുത്തി. സ്വര്‍ണവുമായി എത്തിയാല്‍ പ്രശ്നമാകുമെന്ന് കരുതിയാണ് ഉപേക്ഷിച്ചത്. തട്ടിക്കൊണ്ടുപോയ സംഘം തന്നെ കാറില്‍ വച്ച് ഉപദ്രവിച്ചു. നെല്ലിയാമ്പതിയിലേക്കാണ് സംഘം കൊണ്ടുപോയതെന്നും ബിന്ദു പറഞ്ഞു.
തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്. പത്തിരുപത് പേരടങ്ങുന്ന സംഘമാണ് വന്നത്. വീട് തല്ലിപ്പൊളിച്ച് അകത്തു കടന്നാണ് തട്ടിക്കൊണ്ടു പോയതെന്നും ബിന്ദു പറയുന്നു. ഹനീഫയുടെ ബന്ധുക്കളായ ഹാരിസ്, ശിഹാബ് എന്നിവരുള്‍പ്പെടുന്ന സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നും ബിന്ദു വെളിപ്പെടുത്തി.
ഫെബ്രുവരി 19നാണ് ദുബായില്‍നിന്ന് മാല ദ്വീപ് വഴി ബിന്ദു കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. ഹനീഫ എന്നയാളാണ് യുവതിക്ക് ദുബായിലേക്കുള്ള വിസിറ്റിങ് വിസ സംഘടിപ്പിച്ചു നല്‍കിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
അതേസമയം, യുവതിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ സ്വര്‍ണക്കടത്തു സംഘമാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ കസ്റ്റംസും അന്വേഷണം ആരംഭിച്ചു. കൊച്ചിയില്‍ നിന്നുള്ള കസ്റ്റംസ് സംഘം ഇന്ന് ഉച്ചയോടെ മാന്നാര്‍ പോലീസ് സ്റ്റേഷനിലെത്തി വിവരങ്ങളും രേഖകളും ശേഖരിച്ചു. തുടര്‍ന്ന് ബിന്ദുവിന്റെ മൊഴിയെടുക്കാൻ വീട്ടിലെത്തിയെങ്കിലും ഇവർ ആശുപത്രിയില്‍ ചികിൽസയിൽ ആയതിനാൽ ഇവരെ ചോദ്യം ചെയ്യാനായില്ല.
ആരോഗ്യനില മോശമായതിനാല്‍ ബിന്ദുവിനെ ഇപ്പോള്‍ ചോദ്യം ചെയ്യാനാകില്ലെന്ന് ഡോക്ടർമാര്‍ അറിയിക്കുക ആയിരുന്നു. ഇതോടെ ചോദ്യം ചെയ്യലില്‍ നിന്ന് കസ്റ്റംസ് സംഘം പിന്‍വാങ്ങി. ആരോഗ്യനില മെച്ചപ്പെട്ടാല്‍ ബിന്ദുവിന് സമന്‍സ് നല്കി ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തുമെന്ന് കസ്റ്റംസ് അറിയിച്ചു.
Also Read: മലബാറിലെ പ്രശ്ന ബാധിത ബൂത്തുകളിൽ കൂടുതൽ കേന്ദ്രസേന; ആവശ്യപ്പെട്ട് ടീക്കാറാം മീണ