തൃശൂർ: തീവണ്ടികളിൽ ജൂൺ മുതൽ അൺറിസർവ്ഡ് യാത്ര അനുവദിച്ചേക്കും. ഇപ്പോൾ ജനറൽ കോച്ചുകളിൽ നൽകി വരുന്ന സെക്കൻഡ് സിറ്റിംഗ് റിസർവേഷൻ മെയ് 31ന് ശേഷം നൽകേണ്ടെന്ന റെയിൽവേയുടെ തീരുമാനം ഇതിന് മുന്നോടിയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ദക്ഷിണ റെയിൽവേയിലാണ് ജൂൺ മുതലുള്ള റിസർവേഷൻ നിർത്തി വെച്ചിരിക്കുന്നത്. റിസർവ് ചെയ്തുള്ള യാത്ര പ്രതിദിന യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട് എന്ന പരാതികൾ റെയിൽവേക്ക് മുന്നിൽ നിരന്തരം എത്തുന്നുണ്ട്. റിസർവേഷൻ യാത്ര മാത്രമേ അനുവദിക്കൂ എന്ന കാരണത്താലാണ് പാസഞ്ചർ ട്രെയിനുകളും മെമു സർവീസുകളും ആരംഭിക്കാത്തത്.
എന്നാൽ, ഇക്കാര്യത്തിൽ രാജ്യത്ത് ഒരു ഏകീകൃത രൂപം ഇല്ലാത്ത സ്ഥിതിയും നിലവിലുണ്ട്. വടക്കൻ റെയിൽവേയിൽ പാസഞ്ചർ, മെമു സർവീസുകൾ എക്സ്പ്രസ് ടിക്കറ്റ് നിരക്ക് ഈടാക്കി ഓടിക്കുന്നുണ്ട്. ഇവിടങ്ങളിൽ റിസർവേഷനും ആവശ്യമില്ല. എന്നാൽ, കേരളത്തിൽ പാസഞ്ചർ സർവീസ് നടത്താത്തത് കോവിഡ് വ്യാപനം കാരണമാണെന്നാണ് പറയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചിൽ താഴെ വന്നാൽ മാത്രമേ പാസഞ്ചർ സർവീസുകൾ തുടങ്ങാൻ സാധ്യതയുള്ളൂ എന്നാണ് അനൗദ്യോഗിക വിവരം.
ജൂൺ ആദ്യം കോവിഡ് വ്യാപനം കുറയുമെന്ന കണക്കുകൂട്ടലിലാണ് കേരളത്തിൽ റിസർവേഷൻ നിർത്തി വെക്കുന്നത്. റിസർവേഷൻ യാത്ര പ്രതിദിന യാത്രക്കാർക്ക് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഈ യാത്രക്കാരെ ലക്ഷ്യമിട്ട് തുടങ്ങിയ വിർച്വൽ റിമോർട് ബുക്കിങ് സംവിധാനം ഏറെ വിജയകരമായിരുന്നു.
ഓട്ടത്തിനിടെ സീറ്റ് ബുക്ക് ചെയ്യാവുന്ന സംവിധാനമാണിത്. സംസ്ഥാനത്ത് 20 തീവണ്ടികളിൽ ഈ സംവിധാനം നിലവിലുണ്ട്. അൺറിസർവ്ഡ് യാത്ര അനുവദിച്ചാലും റിമോർട് ബുക്കിങ് തുടരുമെന്നാണ് റെയിൽവേ വൃത്തങ്ങൾ നൽകുന്ന വിവരം.
Also Read: ‘മലബാർ സംസ്ഥാനം’ രൂപീകരിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു; കെ സുരേന്ദ്രൻ