കോഴിക്കോട്: മലബാർ സംസ്‌ഥാനം രൂപീകരിക്കാൻ ചില സംഘടനകളുടെ ആസൂത്രിത ശ്രമം നടക്കുന്നതായി വിജയ യാത്രക്ക് വടകരയിൽ നൽകിയ സ്വീകരണത്തിൽ കെ സുരേന്ദ്രൻ.
പോപ്പുലർ ഫ്രണ്ടും മറ്റുചില സംഘടനകളും ഇതിനായി പ്രവർത്തിക്കുന്നുണ്ട്. ബംഗളൂരുവിൽ നടന്ന പോപ്പുലർ ഫ്രണ്ടിന്റെ സമ്മേളനത്തിൽ ‘മലബാർ സംസ്‌ഥാനം’ എന്ന അജണ്ട ശക്‌തമാക്കാൻ തീരുമാനം ഉണ്ടായതായി കെ സുരേന്ദ്രൻ അവകാശപ്പെട്ടു.
എസ്‌കെ എസ്‌എസ്‌എഫ് നേതാവ് അടുത്തിടെ ഈ ആവശ്യം മുന്നോട്ട് വെച്ചെന്നും മുസ്‌ലിംലീഗ് ഇതിന് ഒത്താശ ചെയ്യുന്നുണ്ടെന്നും ഇത് അങ്ങേയറ്റം അപകടമാണെന്നും സുരേന്ദ്രൻ പറയുന്നു.
1921ൽ മലപ്പുറം ജില്ലയിൽ സംഭവിച്ചത് കേരളം മുഴുവൻ ആവർത്തിക്കാനാണ് മത തീവ്രവാദികൾ ഒരുങ്ങുന്നത്. വടകര പുതുപ്പണത്ത് നിന്നു പോലും യുപിയിൽ ആക്രമണം നടത്താൻ ഭീകരവാദികൾ പോവുകയാണെന്നും ലൗ ജിഹാദ് നടത്തി പാവപ്പെട്ട പെൺകുട്ടികളെ സിറിയയിലേക്ക് എത്തിക്കുന്നുണ്ടെന്നും സുരേന്ദ്രൻ ആരോപിക്കുന്നു.
യുഡിഎഫ് അധികാരത്തിൽ വന്നാൽ, ഉപമുഖ്യമന്ത്രി സ്‌ഥാനം ലീഗിനാണെന്ന കാര്യം ഉറപ്പാണ്. ലീഗ് നാളെ മുഖ്യമന്ത്രി സ്‌ഥാനം വേണമെന്ന് പറയും. കോൺഗ്രസിലെ ഒരു ഹിന്ദു നേതാവിനും ഇനി രക്ഷയില്ലെന്നും കോൺഗ്രസിൽ ആരാണ് നേതാവെന്ന് തീരുമാനിക്കുന്നത് മുസ്‌ലിംലീഗും ജമാഅത്തെ ഇസ്‌ലാമിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
Most Read: സംഘടനാവിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കിയ സിപിഎം പ്രവർത്തകർ കൂട്ടത്തോടെ ബിജെപിയിൽ