രാജപുരം: പൂണൂരിൽ വീട് നിർമാണത്തിനിടെ സംഭവിച്ച അപകടത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം. അപ്രതീക്ഷിതമായി കേട്ട അപകടത്തിന്റെ ഞെട്ടൽ ഇരിയയിലെയും പൂണൂരിലെയും ആളുകൾക്ക് ഇതുവരെ വിട്ടുമാറിയിട്ടില്ല. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകട വിവരം പുറത്തറിയുന്നത്. കെട്ടിട അവശിഷ്ടങ്ങൾക്ക് ഇടയിൽ തൊഴിലാളി കുടുങ്ങി കിടക്കുന്നത് അറിഞ്ഞെത്തിയ നാട്ടുകാർ എങ്ങനെയും ഒരു ജീവൻ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയായിരുന്നു.
എന്നാൽ, കട്ടികൂടിയ കോൺക്രീറ്റ് പാലിക്കിടയിൽ കുടുങ്ങി കിടന്ന മോഹനനെ പുറത്തെത്തിക്കാനുള്ള പ്രയത്നങ്ങളെല്ലാം വിഫലമായി. തുടർന്ന് മണ്ണുമാന്തി യന്ത്രം കൊണ്ടുവന്ന് കെട്ടിട അവശിഷ്ടങ്ങൾ നീക്കി മോഹനനെ പുറത്തെടുക്കുകയായിരുന്നു. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല. ഇതിനിടെ രക്ഷാപ്രവർത്തനത്തിനായി അമ്പലത്തറ ഇൻസ്പെക്ടർ രാജീവൻ വലിയവളപ്പിലിന്റെ നേതൃത്വത്തിൽ പോലീസും കാഞ്ഞങ്ങാട്ട് നിന്ന് ഫയർ ഫോഴ്സും സ്ഥലത്ത് എത്തിയിരുന്നു.
പ്രധാന കോൺക്രീറ്റിനുള്ള നിർമാണ പ്രവർത്തികൾക്കിടെ വീടിന്റെ പുറകുവശത്തെ സൺഷെയ്ഡ് കോൺക്രീറ്റ് ചെയ്യുന്നതിനായി മുൻപ് ഉറപ്പിച്ചിരുന്ന പലകയും മുട്ട് തൂണുകളും മാറ്റുന്ന ജോലിയിലായിരുന്നു മോഹനൻ. ഇതിനിടെ മുകളിൽ നിന്ന് സൺഷെയ്ഡും കല്ലുകളും തകർന്ന് മോഹനന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.
Also Read: കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ അൽഭുതകരമായി രക്ഷപ്പെട്ടു