തിരുവനന്തപുരം: ജീവനക്കാർക്ക് കോർപറേറ്റ് കമ്പനികളുടെ സ്പോൺസർഷിപ്പിൽ യൂണിഫോം നൽകാൻ കെഎസ്ആർടിസി നീക്കം. സ്പോൺസർ ചെയ്യുന്ന കമ്പനിയുടെ പരസ്യം പതിപ്പിച്ച യൂണിഫോമാകും നൽകുക. താൽപര്യമുള്ള കമ്പനികളെ കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
സ്റ്റേഷൻ മാസ്റ്റർ, ഇൻസ്പെക്ടർ, ഗാർഡ്, സാർജന്റ് തുടങ്ങിയവർക്ക് 1,250 രൂപയും കണ്ടക്ടർ, ഡ്രൈവർ, അറ്റൻഡർ തുടങ്ങിയവർക്ക് 1,000 രൂപയുമാണ് പ്രതിവർഷ യൂണിഫോം അലവൻസ്. സാമ്പത്തിക പ്രതിസന്ധി മൂലം 2015 മുതൽ ഇതുവരെയും യൂണിഫോം അലവൻസ് നൽകാനായിട്ടില്ല. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് യൂണിഫോം പരസ്യ സ്പോൺസർഷിപ്പിൽ അനുവദിക്കാനുള്ള നീക്കം കെഎസ്ആർടിസി ആരംഭിച്ചിരിക്കുന്നത്.
യൂണിയൻ പ്രതിനിധികളുമായി മാനേജ്മെന്റ് ഇക്കാര്യം ചർച്ച ചെയ്തിരുന്നു. എന്നാൽ, ചില നേതാക്കൾ തീരുമാനത്തെ എതിർത്തു. ക്രിക്കറ്റ് കളിക്കാരും ഫുട്ബോൾ കളിക്കാരുമെല്ലാം പരസ്യം പതിച്ച വേഷമല്ലേ ധരിക്കുന്നതെന്ന് ന്യായീകരിച്ച് നേതാക്കളെ അനുനയിപ്പിക്കാൻ മാനേജ്മെന്റ് ശ്രമിച്ചു. യൂണിഫോം എന്നാൽ കളിക്കളത്തിലെ ജഴ്സി പോലെയല്ലെന്നും സ്ഥാപനത്തിന്റെയും ജീവനക്കാരുടെയും അന്തസിന്റെ പ്രതീകം കൂടിയാണെന്നും ആയിരുന്നു ഒരു വിഭാഗം നേതാക്കളുടെ പ്രതികരണം.
അതേസമയം, വർഷങ്ങളായി യൂണിഫോം അലവൻസ് കിട്ടാത്ത സാഹചര്യത്തിൽ ഷർട്ടിന്റെ മുന്നിലോ പിന്നിലോ കമ്പനിയുടെ പരസ്യത്തോടെയുള്ള യൂണിഫോം എങ്കിലും കിട്ടിയാൽ മതിയെന്ന അഭിപ്രായത്തിലാണ് ഒരു വിഭാഗം ജീവനക്കാർ. ഓരോ വർഷവും രണ്ട് ജോഡി യൂണിഫോമാണ് ജീവനക്കാർക്ക് നൽകേണ്ടത്. ഷൂ അലവൻസും വർഷങ്ങളായി മുടങ്ങി കിടക്കുകയാണ്.
Also Read: നിയമസഭാ തിരഞ്ഞെടുപ്പ്; ഒരു അവസരം കൂടി നൽകണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാക്കൾ