കൊച്ചി: നടിയെ അക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിനായി നടി കാവ്യ മാധവൻ കോടതിയിൽ ഹാജരായി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് വിസ്താരം. 300ൽ അധികം സാക്ഷികളാണ് കേസിലുള്ളത്. ഇതിൽ 127 പേരുടെ വിസ്താരമാണ് ഇപ്പോൾ നടക്കുന്നത്.
അതേസമയം വിചാരണ പൂര്‍ത്തിയാക്കാൻ സുപ്രീം കോടതി ആറുമാസം കൂടി സമയം വിചാരണകോടതിക്ക് അനുവദിച്ചിട്ടുണ്ട്. 2019 നവംബറില്‍ ആറ് മാസത്തിനകം കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. കോവിഡ് കാരണം വിചാരണ മുടങ്ങിയതോടെ ആറ് മാസം കൂടി കാലാവധി നീട്ടുകയായിരുന്നു. കഴിഞ്ഞ ജൂലൈയില്‍ ആണ് കാലാവധി നീട്ടി കോടതി ഉത്തരവിട്ടത്.
ഇനി സമയം നീട്ടിനൽകില്ലെന്നും ഇത് അവസാന അവസരമാണെന്നും ഇനിയൊരു അവസരം ഉണ്ടാകില്ലെന്നും സുപ്രീം കോടതി മുന്നറിയിപ്പും നൽകിയിരുന്നു. ഈ ഉത്തരവ് പ്രകാരം വിചാരണ പൂര്‍ത്തിയാക്കേണ്ടത് കഴിഞ്ഞ മാസമാണ്. എന്നാൽ ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും പരാതിക്കാരിയായ നടിയും രംഗത്തു വന്നതോടെ വിചാരണ അല്പകാലത്തേക്ക് നിര്‍ത്തി വെക്കേണ്ടിയും വന്നു.
നടി ആക്രമിക്കപ്പെട്ടത് 2017 ഫെബ്രുവരിയില്‍ ആയിരുന്നു. മൂന്ന് വര്‍ഷങ്ങൾക്ക് ഇപ്പുറം കേസിലെ സാക്ഷി വിസ്താരം പോലും പൂര്‍ത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.