തിരുവനന്തപുരം : സംസ്‌ഥാനത്ത് കെഎസ്ആർടിസി തൊഴിലാളി സംഘടനകൾ പണിമുടക്ക് നടത്തിയ ദിവസങ്ങളിലെ ശമ്പളം നൽകാൻ തീരുമാനമായി. ഫെബ്രുവരി 23, മാർച്ച് 2 എന്നീ ദിവസങ്ങളിലാണ് കെഎസ്ആർടിസി ജീവനക്കാർ പണിമുടക്ക് നടത്തിയത്. ഈ ദിവസങ്ങളിലാണ് ശമ്പളത്തോടെയുള്ള അവധി അനുവദിക്കാൻ തീരുമാനമായത്.
ശമ്പള പരിഷ്‌കരണം നടപ്പാക്കുക, സ്വിഫ്റ്റ് കമ്പനിക്കു ദീർഘദൂര സർവീസുകൾ കൈമാറാനുള്ള തീരുമാനം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഫെബ്രുവരി 23ആം തീയതി കെഎസ്ആർടിസി ജീവനക്കാർ പണിമുടക്ക് നടത്തിയത്. തുടർന്ന് ഇന്ധനവിലയിൽ ഉണ്ടാകുന്ന വർധനയെ തുടർന്ന് മാർച്ച് 2ആം തീയതി നടന്ന പണിമുടക്കിലും കെഎസ്ആർടി ജീവനക്കാർ പങ്കെടുത്തു.
പണിമുടക്ക് നടത്തിയ ദിവസങ്ങളിൽ ജോലിക്ക് എത്താത്ത ജീവനക്കാരിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് മാത്രം ശമ്പളം അനുവദിച്ചാൽ മതിയെന്നാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ ഈ ദിവസങ്ങളിലെ ശമ്പളം തടഞ്ഞുവെക്കാതെ അനുവദിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. തുടർന്ന് സർക്കാർ ഉത്തരവ് വരുന്ന മുറക്ക് ഈ ദിവസങ്ങളിലെ ശമ്പളം നൽകും. എന്നാൽ ശമ്പളം തിരിച്ചുപിടിക്കാനുള്ള തീരുമാനമെടുക്കേണ്ടി വന്നാൽ അടുത്ത മാസത്തെ ശമ്പളത്തിൽ നിന്ന് തിരിച്ചടക്കാനും തീരുമാനമായിട്ടുണ്ട്.
Read also : പത്രിക തള്ളിയതിന് എതിരായ ഹരജി; ഹൈക്കോടതി വിധി ഇന്ന്