കൊച്ചി: നാമനിർദ്ദേശ പത്രിക തള്ളിയതിന് എതിരെ ബിജെപി സ്‌ഥാനാർഥികൾ നൽകിയ ഹരജി തിങ്കളാഴ്‌ച (മാർച്ച് 22) പരിഗണിക്കാൻ മാറ്റി. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം അറിയിക്കാൻ നിർദ്ദേശിച്ചാണ് ഹരജികൾ മാറ്റിയത്. ജസ്‌റ്റിസ് എൻ നഗരേഷിന്റേതാണ് നടപടി.
തലശേരിയിലെ സ്‌ഥാനാർഥി എൻ ഹരിദാസും ഗുരുവായൂരിലെ സ്‌ഥാനാർഥി അഡ്വ.നിവേദിതാ സുബ്രഹ്‍മണ്യനുമാണ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്. നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയതെന്നാണ് സ്‌ഥാനാർഥികളുടെ വാദം.
ഞായറാഴ്‌ച അടിയന്തര സിറ്റിങ് നടത്തി ഇരുഹരജികളും കോടതി കേട്ടിരുന്നു. ഞായറാഴ്‌ചകളിലെ കോടതിയുടെ സിറ്റിങ് അപൂർവമാണ്. റിട്ടേണിങ് ഓഫീസർ ശരിയായി പരിശോധിക്കാതെ രാഷ്‌ട്രീയ കാരണങ്ങളാൽ ന്യായരഹിതമായാണ് പത്രിക തള്ളിയതെന്ന് സ്‌ഥാനാർഥികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു. തിങ്കളാഴ്‌ച മൂന്ന് മണിയാണ് പത്രിക പിൻവലിക്കാനുള്ള അവസാന സമയം. ഇതിന് മുൻപ് കോടതി വിധി ഉണ്ടായേക്കും.
എൻ ഹരിദാസിന്റെ പത്രികയോടൊപ്പം നൽകിയ ഫോമിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെ ഒപ്പില്ല എന്ന് ചൂണ്ടിക്കാട്ടിയും അഡ്വ,നിവേദിത നൽകിയ ഫോമിൽ പാർട്ടി സംസ്‌ഥാന അധ്യക്ഷന്റെ ഒപ്പില്ല എന്നതിന്റെ പേരിലുമാണ് പത്രികകൾ തള്ളിയത്. എന്നാൽ, ഇവ ക്‌ളറിക്കൽ പിഴവുകൾ മാത്രമാണെന്നും റിട്ടേണിങ് ഓഫീസർ ചൂണ്ടിക്കാട്ടിയിരുന്നെങ്കിൽ ഉടൻ തന്നെ പരിഹരിക്കാമായിരുന്നു എന്നുമാണ് ഹരജിക്കാർ പറയുന്നത്.
എന്നാൽ, ഫോം എയും ബിയും പത്രികയുടെ ഭാഗം തന്നെയാണെന്നും അതിൽ പിഴവുകൾ സംഭവിച്ചാൽ പത്രിക തള്ളാമെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞാൽ കോടതിക്ക് ഇടപെടാനാവില്ല. എന്നാൽ, കമ്മീഷനിൽ നിന്ന് വ്യക്‌തമായ നിർദ്ദേശം ലഭിച്ചിട്ടില്ലെന്നാണ് അസിസ്‌റ്റന്റ് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചത്.
പിറവത്ത് മൽസരിക്കുന്ന ഒരു സ്‌ഥാനാർഥിക്ക് ഫോം എയും ബിയും ഹാജരാക്കാൻ റിട്ടേണിങ് ഓഫീസർ സമയം അനുവദിച്ചതും ഹരജിക്കാർ കോടതിക്ക് മുന്നിൽ ചൂണ്ടിക്കാട്ടി. കൊണ്ടോട്ടിയിലും ഇളവ് അനുവദിച്ചിട്ടുണ്ടെന്നും അറിയിച്ചു. പാർട്ടിയുടെ നിറം നോക്കി റിട്ടേണിങ് ഓഫീസർ തീരുമാനമെടുക്കുന്നു എന്നാണ് ഹരജിക്കാരുടെ ആരോപണം.
Also Read: പത്രിക തള്ളിയതിന് പിന്നിൽ സിപിഎം-ബിജെപി സഹകരണം; ഉമ്മന്‍ ചാണ്ടി