കോട്ടയം: സംസ്‌ഥാനത്ത് ബിജെപിക്ക് ശക്‌തമായ വോട്ടുബാങ്കുള്ള മണ്ഡലങ്ങളിലെ രണ്ട് മണ്ഡലങ്ങളിലാണ് ബിജെപി സാരഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിപ്പോയത്. ഇതിന് പിന്നില്‍ സിപിഎം-ബിജെപി ഡീലാണെന്ന കാര്യം മനസിലാക്കാൻ അതിബുദ്ധി ആവശ്യമില്ലെന്ന് ഉമ്മന്‍ ചാണ്ടി.
തലശേരി എൽഡിഎഫ് ജയിക്കുന്ന മണ്ഡലമാണ്. അവിടെ പത്രിക തള്ളിയതിലൂടെ ആർക്കാണ് പ്രയോജനം എന്ന് വ്യക്‌തമാണ്; ഉമ്മൻചാണ്ടി പറഞ്ഞു. ദേവികുളം, തലശേരി, ഗുരൂവായൂര്‍ മണ്ഡലങ്ങളിലെ എന്‍ഡിഎ സ്‌ഥാനാർത്ഥികളുടെ നാമനിർദേശ പത്രികയാണ് തള്ളിയിരിക്കുന്നത്. നാളെ ഈ വിഷയം ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. അത് കൊണ്ട് ആരും മനപ്പായസം ഉണ്ണേണ്ടെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു.
എന്നാൽ, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇരുപതിനായിരത്തിലേറെ വോട്ടുകള്‍ നേടിയ തലശേരി, ഗുരുവായൂര്‍ മണ്ഡലങ്ങളിലെ എന്‍ഡിഎ വോട്ടുകളെ മുന്നിൽവെച്ച് സിപിഎം-ബിജെപി നടത്തിയ ‘ഡീലാണ്’ ഇതെന്നെ കാര്യത്തിൽ സംശയമില്ലെന്നാണ് ഉമ്മൻചാണ്ടി തറപ്പിച്ചു പറയുന്നത്.
കഴിഞ്ഞ ദിവസമാണ് നാമ നിര്‍ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധനക്കിടെ ദേവികുളത്തെയും തലശേരിയിലേയും ഗുരുവായൂരിലേയും ബിജെപി സ്‌ഥാനാർഥികളുടെ പത്രികകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്. ഇടുക്കി ജില്ലയിലെ തോട്ടം മേഖലയായ ദേവികുളം മണ്ഡലത്തില്‍ എന്‍ഡിഎ സ്‌ഥാനാർഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച എഐഡിഎംകെ സാരഥി ധനലക്ഷമിയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെ തുടര്‍ന്ന് ഇവിടെ എൻഡിഎക്ക് സ്‌ഥാനാർഥിയുണ്ടാകില്ല.
ഇവിടെ കോണ്‍ഗ്രസ് വിമതനായ ഗണേശനാണ് എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായി മൽസരിക്കുന്നത്. ലോക് സഭാ ഇലക്ഷനില്‍ ഡീന്‍ കുര്യക്കോസ് എംപിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരിൽ ഒരാളായിരുന്നു ഗണേശൻ. സ്വതന്ത്ര സ്‌ഥാനാർഥിയായ ഇദ്ദേഹത്തിന് എൻഡിഎ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.
മറ്റുരണ്ടിടങ്ങളും ഹൈക്കോടതിക്ക് മുന്നിൽ വിധി കാത്ത് കിടക്കുകയാണ്. കോടതി തീരുമാനത്തിന് ശേഷം തുടർ നടപടിയെടുക്കാനാണ് ബിജെപിയുടെ തീരുമാനം. വിധി എതിരായാല്‍ ദേവികുളം മാതൃകയില്‍ സ്വതന്ത്ര സ്‌ഥാനാർഥികൾക്ക് പിന്തുണ നൽകുന്ന രീതിയായിരിക്കും പരിഗണിക്കുക.
Most Read: ജീന്‍സ് വിവാദം; തിരത് സിങ് റാവത്തിനെ തള്ളി ആർഎസ്എസ്