ഡെറാഡൂണ്‍: റിപ്പ്ഡ് ജീന്‍സ് പരാമര്‍ശത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്തിന്റേത് സ്വന്തം അഭിപ്രായമെന്നും ഇത്തരം പരാമർശങ്ങൾക്ക് ഉത്തരം പറയേണ്ട ബാധ്യത ആര്‍എസ്എസിന് ഇല്ലെന്നും പുതിയ ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാല.
ഒരു വ്യക്‌തിക്ക് അയാളുടെ അഭിപ്രായം പറയാന്‍ അവകാശമുണ്ട്. എന്നാൽ അതുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറയാനുള്ള ബാധ്യതയും അവർക്ക് തന്നെയാണ്. ഇക്കാര്യത്തിൽ മറുപടി പറയേണ്ട ആവശ്യം ആർഎസ്എസിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
യുവ തലമുറക്കിടയില്‍ തരംഗമായ ഇത്തരം റിപ്പ്ഡ് ജീന്‍സ് ധരിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത് എന്നായിരുന്നു ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഡെറാഡൂണില്‍ ഒരു ചടങ്ങില്‍ സംബന്ധിക്കവെ ആയിരുന്നു റാവത്ത് വിവാദ പരാമര്‍ശം നടത്തിയത്. ഇന്നത്തെ യുവജനങ്ങള്‍ക്ക് മൂല്യങ്ങള്‍ നഷ്‌ടപ്പെട്ടെന്നും വിചിത്രമായ ഫാഷന്‍ ട്രെന്‍ഡുകളാണ് പിന്തുടരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശേഷം പ്രസ്‌താവന വിവാദമായതോടെ മാപ്പുപറഞ്ഞ് രംഗത്ത് വന്നെങ്കിലും തന്റെ അഭിപ്രായം തിരുത്താന്‍ അദ്ദേഹം തയാറായില്ല. ജീന്‍സ് ധരിക്കുന്നതിന് തനിക്കൊരു കുഴപ്പവുമില്ലെന്നും എന്നാല്‍ കീറിയ ജീന്‍സ് ധരിക്കുന്നതിനോട് താല്‍പര്യമില്ലെന്നും ആവര്‍ത്തിച്ചായിരുന്നു റാവത്തിന്റെ ഖേദ പ്രകടനം.
Read also: അനിൽ ദേശ്‌മുഖിനെ മന്ത്രി സ്‌ഥാനത്ത് നിന്ന് മാറ്റില്ല; ജയന്ത് പാട്ടീൽ