ന്യൂഡല്‍ഹി: സ്‌ത്രീകളുടെ വസ്‍ത്ര ധാരണത്തെക്കുറിച്ച് രാഷ്‌ട്രീയക്കാര്‍ അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. റിപ്പ്ഡ് ജീൻസ് (പിന്നിയ ജീന്‍സ്) ധരിക്കുന്ന പെണ്‍കുട്ടികള്‍ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിംഗ് റാവത്തിന്റെ പ്രസ്‌താവനയോടാണ് സ്‌മൃതി ഇറാനി പ്രതികരിച്ചത്.
സ്‍ത്രീകള്‍ക്ക് അവളുടെ ജീവിതം ആഗ്രഹിക്കുന്ന രീതിയില്‍ തിരഞ്ഞെടുക്കാനും, എങ്ങനെ സമൂഹവുമായി ഇടപെടണമെന്നും തീരുമാനിക്കാനുള്ള അവകാശമുണ്ട്. പുരുഷൻമാര്‍, സ്‌ത്രീകള്‍, ട്രാൻസ്ജെൻഡര്‍മാര്‍ എന്നിവര്‍ എങ്ങനെ വസ്‌ത്രം ധരിക്കുന്നു, എന്ത് കഴിക്കുന്നു, എന്തുചെയ്യുന്നു എന്നതിനെക്കുറിച്ച് രാഷ്‌ട്രീയക്കാര്‍ അഭിപ്രായം പറയേണ്ടതില്ല.
കാരണം ആത്യന്തികമായി രാഷ്‌ട്രീയക്കാരുടെ സേവനം നയരൂപീകരണവും നിയമവാഴ്‌ച ഉറപ്പാക്കലുമാണെന്ന് സ്‌മൃതി ഇറാനി പറഞ്ഞു. അതേസമയം തിരത് സിംഗിന്റെ പ്രസ്‌താവന രാജ്യമെമ്പാടും വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. തിരത് സിംഗിന്റെ വിവാദ പ്രസ്‌താവനയെ ആർഎസ്എസും തള്ളിയിരുന്നു.
കീറിയ ജീന്‍സ് ധരിക്കുന്ന സ്‌ത്രീകള്‍ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും, ഇത്തരക്കാര്‍ വീടുകളില്‍ നിന്നും ശരിയായ സംസ്‌കാരം പഠിക്കുന്നില്ലായെന്നും, ഇത്തരത്തിലുള്ള വസ്‍ത്രങ്ങള്‍ ധരിക്കുന്ന യുവജനങ്ങള്‍ക്ക് മൂല്യങ്ങള്‍ നഷ്‌ടപ്പെട്ടുവെന്നും പൊതു ചടങ്ങില്‍ സംസാരിക്കവെയാണ് തിരത് സിംഗി റാവത്ത് പറഞ്ഞത്.
Also Read: രാജ്യസഭ തിരഞ്ഞെടുപ്പ് വിജ്‌ഞാപനം ഉടൻ പുറപ്പെടുവിക്കണം; എളമരം കരീം