ഡെറാഡൂണ്‍: വിവാദമായ ‘റിപ്പ്ഡ് ജീന്‍സ്’ പ്രസ്‌താവനക്ക് പിന്നാലെ വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞു ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിംഗ് റാവത്ത്. കൂടുതല്‍ മക്കള്‍ ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് കൊറോണക്കാലത്ത് സര്‍ക്കാരില്‍ നിന്നും അധിക റേഷന്‍ ലഭിക്കുമായിരുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്‌താവന. നൈനിറ്റാളിലെ രാംനഗറില്‍ നടന്ന പൊതു പരിപാടിക്കിടെ ആയിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രസ്‌താവന.
‘10 കുട്ടികളുള്ളവര്‍ക്ക് 50 കിലോ റേഷന്‍ ലഭിച്ചപ്പോള്‍ 20 മക്കളുള്ളവര്‍ക്ക് അതിനിരട്ടിയാണ് ലഭിച്ചത്. രണ്ട് മക്കളുള്ളവര്‍ക്കോ വെറും 10 കിലോ മാത്രം. ഇവിടെ പലരും പുതിയ കടകള്‍ തുടങ്ങി കിട്ടിയ റേഷന്‍ വിറ്റഴിച്ചു. ഇതില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്. രണ്ട് കുട്ടികള്‍ മാത്രം മതിയെന്ന തീരുമാനമെടുത്തിട്ട് ഇപ്പോള്‍ 20 കുട്ടികളുള്ളവരെ കുറിച്ചോര്‍ത്ത് നിങ്ങള്‍ അസൂയപ്പെട്ടിട്ട് യാതൊരു കാര്യവുമില്ല,’ റാവത്ത് പറഞ്ഞു.
റാവത്തിന്റെ പ്രസ്‌താവന പുറത്തുവന്നതോടെ നിരവധിപേരാണ് ഇതിനെ ചോദ്യം ചെയ്‌തുകൊണ്ട് രംഗത്തെത്തിയത്. റാവത്തിനെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതില്‍ കോണ്‍ഗ്രസ് വക്‌താവ് രണ്‍ദീപ് സുര്‍ജേവാല ബിജെപിയെ പരിഹസിക്കുകയും ചെയ്‌തു.
കൂടാതെ ചടങ്ങില്‍ വെച്ച് ബ്രിട്ടണ് പകരം 200 വര്‍ഷം ഇന്ത്യ ഭരിച്ചത് അമേരിക്കയാണെന്നും അദ്ദേഹം തെറ്റായി പറഞ്ഞു. ലോകം മുഴുവന്‍ അടക്കി വാണ, സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യമായിരുന്നു അമേരിക്കയുടേതെന്നും എന്നാലിപ്പോള്‍ കോവിഡ് കാരണം ലക്ഷക്കണക്കിന് ആളുകളാണ് അമേരിക്കയില്‍ മരിക്കുന്നതെന്നും ആയിരുന്നു റാവത്തിന്റെ പരാമര്‍ശം.
Read Also: കോൺഗ്രസും ബിജെപിയും ശബരിമല വിഷയം ഉന്നയിക്കുന്നത് വിഷയദാരിദ്ര്യം കൊണ്ട്; എ വിജയരാഘവൻ