ഡെറാഡൂൺ: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിംഗ് റാവത്ത് രാജിവെച്ചു. ഡെല്‍ഹിയില്‍ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡക്ക് രാജിക്കത്ത് കൈമാറി. മുഖ്യമന്ത്രിയായി ചുമതലയേറ്റ് നാല് മാസങ്ങള്‍ പിന്നിടുമ്പോഴാണ് തിരത് സിംഗ് റാവത്തിന്റെ രാജി. സംസ്‌ഥാനത്തെ ഭരണഘടനാപരമായ പ്രതിസന്ധി ഒഴിവാക്കുന്നതിനാണ് രാജി വെക്കുന്നതെന്നാണ് റിപ്പോർട്.
നിലവില്‍ പൗരി ഗര്‍വാള്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലോക്‌സഭാ എംപിയായ റാവത്ത് തിരഞ്ഞെടുപ്പില്‍ മൽസരിക്കാതെയാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി സ്‌ഥാനം ഏറ്റെടുത്തത്. വരുന്ന സെപ്റ്റംബർ പത്തിന് മുമ്പ് ഏതെങ്കിലും മണ്ഡലത്തില്‍ മൽസരിച്ച് വിജയിച്ചാൽ മാത്രമേ റാവത്തിന് മുഖ്യമന്ത്രി സ്‌ഥാനത്ത് തുടരാൻ സാധിക്കുകയുള്ളൂ.
എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ ഒരു ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനോട് തിരഞ്ഞെടുപ്പ് കമ്മീഷന് യോജിപ്പില്ല. ഇക്കാര്യം കമ്മീഷന്‍ വ്യക്‌തമാക്കിയതിനെ തുടർന്നാണ് റാവത്തിനോട് രാജിവെക്കാന്‍ കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചത്. ഉത്തരാഖണ്ഡിലെ ബിജെപി എംഎല്‍എമാര്‍ നാളെ യോഗം ചേര്‍ന്ന് പുതിയ നേതാവിനെ തിരഞ്ഞെടുക്കും.
Read also: പാകിസ്‌ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഡ്രോൺ സാന്നിധ്യം; പ്രതിഷേധം അറിയിച്ച് ഇന്ത്യ