ഡെറാഡൂൺ: ബിജെപി ദേശീയ സെക്രട്ടറിയും ലോക്‌സഭാ അംഗവുമായ തിരത്ത് സിങ് റാവത്ത് ഉത്തരാഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയാകും. ഇന്ന് വൈകിട്ട് 4 മണിക്ക് രാജ്‌ഭവനിലാണ് സത്യപ്രതിജ്‌ഞ നടക്കുക. ഡെറാഡൂണിൽ നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്.
ഗദ്വാളിൽ നിന്നുള്ള ലോകസഭാ അംഗമായ തിരത്ത് സിങ് ഉത്തരാഖണ്ഡിന്റെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി കൂടിയായിരുന്നു. 2007ൽ ഉത്തരാഖണ്ഡ് സംസ്‌ഥാന ജനറൽ സെക്രട്ടറിയായും പിന്നീട് സംസ്‌ഥാന ചീഫ് ഇലക്‌ടറൽ ഓഫീസർ, സംസ്‌ഥാന അംഗത്വ മേധാവി എന്നീ പദവികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2012ൽ എംഎൽഎ ആയ റാവത്ത് 2013 മുതൽ 2015 വരെ ബിജെപി സംസ്‌ഥാന അധ്യക്ഷനായി പ്രവർത്തിച്ചു. ആർഎസ്എസിന്റെ ശക്‌തമായ പിന്തുണയും സംഘടനാ രംഗത്തെ അനുഭവ സമ്പത്തും തിരത്ത് സിങ് റാവത്തിനെ തുണച്ചു.
ബിജെപിയിലെ ആഭ്യന്തര കലഹം രൂക്ഷമായതിനെ തുടർന്ന് ത്രിവേന്ദ്ര സിങ് റാവത്ത് മുഖ്യമന്ത്രി സ്‌ഥാനം രാജി വെച്ചതിന്റെ തൊട്ട് പിന്നാലെയാണ് തിരത്ത് സിങ് സ്‌ഥാനമേൽക്കുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് പാർട്ടിയെ സജ്‌ജമാക്കുകയാണ് തിരത്ത് സിങ് റാവത്തിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി.
Also Read: ബംഗാൾ ഡിജിപിയെ നീക്കി; തിരഞ്ഞെടുപ്പ് ചുമതല നൽകരുതെന്ന് നിർദേശം