ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഡ്രോൺ സാന്നിധ്യം കണ്ടെത്തി. രാജ്യ തലസ്‌ഥാനമായ ഇസ്‌ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലാണ് ഡ്രോൺ കണ്ടെത്തിയത്. സുരക്ഷാ വീഴ്‌ചയിൽ ഇന്ത്യ കടുത്ത അതൃപ്‌തി അറിയിച്ചു. ജൂൺ 26നാണ് സംഭവം നടന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
ഹൈക്കമ്മീഷന്റെ റെസിഡൻഷ്യൽ മേഖലയിലാണ് ഡ്രോൺ കണ്ടെത്തിയതെന്നും, ഹൈക്കമ്മീഷന്റെ ഓഫീസിലാണ് കണ്ടെത്തിയതെന്നും വ്യത്യസ്‌ത റിപ്പോർട്ടുകളുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്‌ഥിരീകരണം ഇതുവരെ വന്നിട്ടില്ല. ജമ്മു കശ്‌മീരിലെ വ്യോമ താവളത്തിൽ ഡ്രോൺ ആക്രമണമുണ്ടായതിന് മണിക്കൂറുകൾക്ക് മുൻപാണ് ഹൈക്കമ്മീഷൻ വളപ്പിൽ സുരക്ഷാ വീഴ്‌ചയുണ്ടായത്. സംഭവം ഇന്ത്യ ഗൗരവത്തോടെയാണ് കാണുന്നത്.
അതിർത്തിക്കപ്പുറത്ത് നിന്നും ഇന്ത്യയിലേക്ക് ആയുധങ്ങൾ ഇറക്കാൻ പാകിസ്‌ഥാൻ ഡ്രോൺ സംവിധാനം ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെട്ടിരുന്നു. ഇത് പതിവായതോടെയാണ് ഇന്ത്യ വിഷയത്തിൽ ശക്‌തമായി പ്രതികരിച്ചത്. കഴിഞ്ഞ ഞായറാഴ്‌ച കശ്‌മീർ അതിർത്തിയിലും അസ്വാഭാവികമായി ഡ്രോണുകളെ കണ്ടെത്തിയിരുന്നു.
Read Also: സുനന്ദ പുഷ്‌കർ മരണം; കേസ് വിധി പറയാനായി വീണ്ടും മാറ്റി