ന്യൂഡെൽഹി : സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് വിധി പറയാനായി വീണ്ടും മാറ്റി. ഡെൽഹി റോസ് അവന്യു കോടതിയാണ് കേസ് വിധി പറയാനായി മാറ്റിയത്. നിലവിൽ രണ്ടാം തവണയാണ് ഇപ്പോൾ കേസ് വിധി പറയാനായി മാറ്റുന്നത്. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂർ എംപിക്ക് മേൽ കുറ്റം ചുമത്തണമെന്ന കേസിലാണ് കോടതി വിധി പറയുക.
ആത്‍മഹത്യ പ്രേരണ അല്ലെങ്കിൽ കൊലപാതകം എന്നിവയിൽ ഏതെങ്കിലും കുറ്റം ശശി തരൂർ എംപിക്ക് മേൽ ചുമത്തണമെന്നാണ് പ്രോസിക്യൂഷൻ വ്യക്‌തമാക്കുന്നത്. എന്നാൽ തന്റെ മേൽ കുറ്റം ആരോപിക്കാൻ തെളിവുകൾ ഇല്ലെന്നാണ് ശശി തരൂരിന്റെ വാദം. അതേസമയം സുനന്ദയുടെ മരണം ആത്‍മഹത്യയായോ, കൊലപാതകമായോ കാണാൻ കഴിയില്ലെന്നും, അത് അപകട മരണമായി മാത്രമേ കാണാൻ കഴിയൂ എന്നുമാണ് ശശി തരൂരിന് വേണ്ടി ഹാജരായ അഭിഭാഷകൻ വികാസ് പവ്‌റ കോടതിയിൽ വ്യക്‌തമാക്കിയത്.
2014 ജനുവരി 17ആം തീയതിയാണ് സുനന്ദ പുഷ്‌കർ മരണപ്പെട്ടത്. ഡെൽഹിയിലെ ആഡംബര ഹോട്ടലിലാണ് സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് സുനന്ദയുടെ മരണത്തിൽ ശശി തരൂരിന് പങ്കുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.
Read also : കുറ്റ്യാടിയിലെ പരസ്യ പ്രതിഷേധം; കെപി കുഞ്ഞമ്മദ് കുട്ടിക്കെതിരെ നടപടിയുമായി സിപിഎം