കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന തർക്കവും പ്രതിഷേധ പ്രകടനവുമായി ബന്ധപ്പെട്ട് കുറ്റ്യാടി എംഎൽഎ കെപി കുഞ്ഞമ്മദ് കുട്ടിക്കെതിരെ നടപടിയുമായി സിപിഎം. ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ഇദ്ദേഹത്തെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി. സംസ്‌ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് നടപടി.
ജില്ലാ സെക്രട്ടേറിയേറ്റിന്റേയും ജില്ലാ കമ്മിറ്റിയുടേയും തീരുമാനം സംസ്‌ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി അയച്ചിട്ടുണ്ട്. ഈ മാസം ഒൻപത്, പത്ത് തീയതികളിൽ ചേരുന്ന സംസ്‌ഥാന കമ്മിറ്റി ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുമെന്നാണ് കരുതുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണിയുടെ തീരുമാനപ്രകാരം കുറ്റ്യാടി സീറ്റ് സിപിഎം കേരള കോൺഗ്രസ് എമ്മിന് വിട്ടുനൽകിയിരുന്നു. മുഹമ്മദ് ഇക്‌ബാലിനെ സ്‌ഥാനാർഥിയാക്കുകയും ചെയ്‌തു. ഇതിനെതിരെ സിപിഎം പ്രാദേശിക നേതാക്കളിൽ ചിലരും അംഗങ്ങളും നൂറുകണക്കിന് പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി.
മുൻ പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ കെപി കുഞ്ഞമ്മദ് കുട്ടിയെ സ്‌ഥാനാർഥിയാക്കണമെന്ന് ആയിരുന്നു പ്രതിഷേധകരുടെ ആവശ്യം. പ്രതിഷേധം കനത്തതോടെ കേരള കോൺഗ്രസ് എം പിൻമാറുകയും സീറ്റ് സിപിഎം ഏറ്റെടുത്ത് കുഞ്ഞമ്മദ് കുട്ടിയെ സ്‌ഥാനാർഥിയാക്കുകയും ആയിരുന്നു.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എകെ ബാലൻ, എളമരം കരീം, എംപി സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗം ടിപി രാമകൃഷ്‌ണൻ എംഎൽഎ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം കെ കൃഷ്‌ണൻ, ഏരിയാ കമ്മിറ്റി അംഗം എംകെ മോഹൻദാസ് എന്നിവർക്കെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. ഇവർക്കും ചില ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കുമെതിരെ നടപടിയുണ്ടാകുമെന്നും സൂചനയുണ്ട്.
Also Read: കേരളത്തിൽ നിന്നുള്ളവർക്ക് വീണ്ടും കടുത്ത യാത്രാനിയന്ത്രണം ഏർപ്പെടുത്തി കർണാടക