കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ സമദൂര നയമെന്ന് ആവർത്തിച്ച് യാക്കോബായ സഭ. ഒരു രാഷ്ട്രീയ പാർട്ടിയോടും എതിർപ്പില്ലെന്നും പളളി തർക്കത്തിൽ ബിജെപിയിൽ നിന്ന് ഉറപ്പുകൾ ലഭിക്കാത്തത് കൊണ്ടാണ് പരസ്യ പിന്തുണ പ്രഖ്യാപിക്കാത്തതെന്നും മെത്രാപ്പോലിത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു. സർക്കാർ ഓർഡിനൻസ് ഇറക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പിൽ വിശ്വാസികളുടെ വോട്ട് സഭക്ക് തന്നെയെന്ന് ആഹ്വാനം ചെയ്യുകയാണ് മെത്രാപ്പോലിത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്. സഭയെ സംബന്ധിച്ച് ഇത് നിലനിൽപ്പിന്റെ പോരാട്ടമാണ്. എല്ലാവരുടെയും സഹായം സഭക്ക് ആവശ്യമുണ്ട്. ഒരു പാർട്ടിക്കും വോട്ട് ചെയ്യണമെന്ന് പറയില്ലെന്നും സമദൂര നയത്തിൽ നിന്ന് മാറ്റമില്ലെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് വ്യക്തമാക്കി.
സെമിത്തേരി ബിൽ കൊണ്ടുവന്നതിന് ഇടത് സർക്കാരിനോട് നന്ദിയുണ്ട്. ഇതിന്റെ പ്രതിഫലനമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ വിശ്വാസികളുടെ ഭാഗത്ത് നിന്നുണ്ടായത്. പള്ളി തർക്കവിഷയത്തിൽ ഓർഡിനൻസ് ഇറക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. സഭയുടെ സമരം സർക്കാരിന് എതിരല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സഭാ തർക്കം പരിഹരിക്കുമെന്ന യുഡിഎഫ് പ്രകടന പത്രിക സ്വാഗതം ചെയ്യുന്നുവെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു.
Read Also: വിഷു കിറ്റ് വിതരണം നീട്ടി; ഏപ്രിൽ 1 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യവകുപ്പ്