കാസർഗോഡ് : ജില്ലയിൽ കള്ളനോട്ടുമായി രണ്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. 2000 രൂപയുടെ കള്ളനോട്ടുമായി നീലേശ്വരം ചായ്യോത്തെ എംഎസ് പജീഷ്, അഷ്‌റഫ് എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇവരിൽ നിന്ന് 2000 രൂപയുടെ ഒരു കള്ളനോട്ടും കളർ പ്രിന്ററും പിടിച്ചെടുത്തു. കൂടാതെ കയ്യിലുണ്ടായ മറ്റു നോട്ടുകൾ കത്തിച്ചതായും പ്രതികൾ പോലീസിനോട് സമ്മതിച്ചു.
അമ്പലത്തറയിൽ ലോട്ടറി വിൽപ്പനക്കാരി നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്. ഇവരുടെ പക്കൽ നിന്നും രണ്ടു പ്രതികളും ചേർന്ന് 2000 രൂപയുടെ വ്യാജ നോട്ട് നൽകി ലോട്ടറി വാങ്ങിയിരുന്നു. തുടർന്ന് ബാക്കി പണമായി ഒറിജിനൽ നോട്ടുകളും വാങ്ങിയാണ് ഇവർ സ്‌ഥലം വിട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ കള്ളനോട്ടാണ് ലഭിച്ചതെന്ന് മനസിലായതോടെ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
തുടർന്ന് കള്ളനോട്ടുമായി മറ്റ് കടകളിലും എത്തിയ ഇവരെ സംശയം തോന്നി പരിശോധിക്കാൻ ശ്രമിക്കുമ്പോൾ അഷ്‌റഫ് ബൈക്കിൽ രക്ഷപെടുകയായിരുന്നു. രക്ഷപെടാൻ ശ്രമിച്ച പജീഷിനെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അഷ്‌റഫ് പിടിയിലായത്. ഒപ്പം തന്നെ അഷ്റഫിന്റെ നീലേശ്വരം ചായ്യോത്തെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിലാണ് കമ്പ്യൂട്ടറും പ്രിന്ററും കണ്ടെത്തിയത്. നിലവിൽ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തിരിക്കുകയാണ്.
Read also : പെരിയ കൊലക്കേസ്; റിമാൻഡ് പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും