കാസർഗോഡ്: പെരിയ ഇരട്ടക്കൊല കേസിൽ റിമാൻഡ് പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. രണ്ടുദിവസം കൊണ്ട് 11 പ്രതികളുടെയും പ്രാഥമിക ചോദ്യം ചെയ്യൽ സിബിഐ അന്വേഷണ സംഘം പൂർത്തിയാക്കിയിട്ടുണ്ട്. ഇവരുടെ മൊഴികളെ വിശദമായി വിലയിരുത്തിയുള്ള ചോദ്യം ചെയ്യലാകും മൂന്നാം ദിവസം നടക്കുക.
നിലവിൽ പെരിയ കൊലപാതക കേസിൽ കണ്ണൂർ ജയിലിൽ 11 പ്രതികളാണ് ഉള്ളത്. കല്യോട്ട് ഏച്ചിലടുക്കത്തെ എ പീതാംബരൻ (54), സിജെ സജി (51), കെഎം സുരേഷ് (27), കെ അനിൽകുമാർ (33), കുണ്ടംകുഴി മലാംകടവിലെ എ അശ്വിൻ (18), ആർ ശ്രീരാഗ് (22), ജി ഗിജിൻ (26), തന്നിത്തോട്ടെ എ മുരളി (36), കണ്ണോത്തെ ടി രജ്‌ഞിത് (24), പ്രദീപൻ (38), പാക്കം വെളുത്തോളിയിലെ എ സുബീഷ് (29) എന്നിവരാണ് പെരിയ കേസിൽ നിലവിൽ ജയിലിൽ കഴിയുന്ന പ്രതികൾ.
പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവർ കൊല്ലപ്പെട്ട കേസിൽ ആദ്യംതന്നെ പ്രതിചേർക്കപ്പെട്ടവരാണ് ഇവരെല്ലാം. പ്രവർത്തി ദിവസങ്ങളിൽ രാവിലെ മുതൽ വൈകിട്ടുവരെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നൽകിയത്. കണ്ണൂർ സെൻട്രൽ ജയിലിൽ വെച്ച് അന്വേഷണ ഉദ്യോഗസ്‌ഥനായ അനന്തകൃഷ്‌ണന്റെ നേതൃത്വത്തിലാണ് പ്രതികളെ ചോദ്യം ചെയ്യുന്നത്.
Read also: റഫാല്‍ വിമാനങ്ങളുടെ നാലാം ബാച്ച് ഇന്ത്യയിലെത്തി