കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബങ്ങൾ രംഗത്ത്. കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റെയും കുടുംബങ്ങളാണ് രംഗത്തെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കെടുത്തവരിലേക്ക് അന്വേഷണം എത്തിയില്ലെന്നും, കേസിൽ കൂടുതൽ പ്രതികൾ ഇനിയും പിടിയിലാകാൻ ഉണ്ടെന്നും കുടുംബങ്ങൾ ആരോപിച്ചു. തുടരന്വേഷണം തേടി കോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം.
കഴിഞ്ഞ ഡിസംബർ മൂന്നിനാണ് പെരിയ കൊലപാതക കേസിൽ 24 പേരെ പ്രതിചേർത്തുകൊണ്ട് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. ക്രൈം ബ്രാഞ്ച് പ്രതിചേർത്ത 14 പേരെ കൂടാതെ സിബിഐ പത്ത് പേരെ കൂടി പ്രതിപ്പട്ടികയിൽ ചേർക്കുകയായിരുന്നു. ഇവരിൽ അഞ്ചുപേരെ അറസ്‌റ്റ് ചെയുകയും ചെയ്‌തിരുന്നു. എന്നാൽ, കണ്ടെടുത്ത ആയുധങ്ങളുടെ കാര്യത്തിലും, ഗൂഢാലോചനയിൽ പങ്കെടുത്ത ആളുകളിലേക്കും അന്വേഷണം എത്തിയില്ലെന്നാണ് കുടുംബങ്ങൾ ആരോപിക്കുന്നത്.
ഈ മാസം തന്നെ കോടതിയിൽ ഹരജി ഫയൽ ചെയ്യാനാണ് നീക്കം. എറണാകുളം സിജെഎം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ പകർപ്പ് ഇതുവരെയും ലഭിച്ചിട്ടില്ലെന്നും ഇരുവരുടെയും കുടുംബങ്ങൾ പറഞ്ഞു. കേസിലെ മുഖ്യപ്രതി എ പീതാംബരൻ ഉൾപ്പടെ 16 പേർ ഇപ്പോൾ റിമാൻഡിലാണ്. ക്രൈം ബ്രാഞ്ച് അറസ്‌റ്റ് ചെയ്‌ത 14 പേരിൽ മൂന്ന് പേരും സിബിഐ പ്രതിചേർത്ത മുൻ എംഎൽഎ കെവി കുഞ്ഞിരാമനുൾപ്പടെ അഞ്ചുപേരും ജാമ്യം നേടി.
Most Read: സിഎഎ; പ്രക്ഷോഭകരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നോട്ടീസുകൾ പിൻവലിച്ചു