ന്യൂഡെൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തിയവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നോട്ടീസുകൾ പിൻവലിച്ചതായി ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. 274 നോട്ടീസുകൾ പിൻവലിച്ചതായാണ് യുപി സർക്കാർ നൽകുന്ന വിവരം. ചട്ടങ്ങൾ ലംഘിച്ച് നോട്ടീസ് നൽകിയതിനെ നേരത്തെ സുപ്രീം കോടതി വിമർശിച്ചിരുന്നു.
സ്വത്ത് കണ്ടുകെട്ടുന്നതിന് മുന്നോടിയായി നൽകിയ നോട്ടീസ് സർക്കാർ പിൻവലിച്ചില്ലെങ്കിൽ കോടതി നേരിട്ട് റദ്ദാക്കുമെന്ന് ആയിരുന്നു സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. സർക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ജസ്‌റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിന് എതിരായ സമരങ്ങൾക്കിടയിൽ പൊതുമുതൽ നശിപ്പിച്ച കേസിൽ നഷ്‌ടം ഈടാക്കാനായി പ്രക്ഷോഭകരുടെ സ്വത്ത് കണ്ടുകെട്ടാനായിരുന്നു സർക്കാരിന്റെ തീരുമാനം. ഇതിനായി ഉത്തര്‍പ്രദേശിലെ വിവിധ ജില്ലാ സംവിധാനങ്ങള്‍ നോട്ടീസും കൈമാറിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ പരാതിക്കാരെനെയും വിധികര്‍ത്താവിനെയും പ്രോസിക്യൂട്ടറേയും പോലെ ഒരേസമയം പ്രവര്‍ത്തിക്കുകയായിരുന്നു എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നോട്ടീസുകൾ പിൻവലിക്കാൻ ഫെബ്രുവരി 18 വരെയാണ് സമയം നൽകിയിരുന്നത്.
സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് 106 കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും 833 പേരെ പ്രതി ചേർത്തിട്ടുണ്ടെന്നും യുപി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇതുവരെ ഇറക്കിയ 274 നോട്ടീസുകളാണ് ഇപ്പോൾ സർക്കാർ പിൻവലിച്ചിരിക്കുന്നത്.
Most Read: ചൊറിച്ചിൽ വന്നാൽ പിന്നെ ചൊറിഞ്ഞല്ലേ പറ്റൂ; എന്നാലും ഇത്രയും വേണ്ടിയിരുന്നില്ല…