വയനാട് : ജില്ലയിൽ പലർക്കും ഇതുവരെ 2018ലെ പ്രളയത്തിന്റെ നഷ്ടപരിഹാരം കിട്ടിയിട്ടില്ലെന്ന് പരാതി. കലക്ടറേറ്റുകളിൽ നിന്നു നഷ്ടപരിഹാരം ലഭിക്കാതെ വന്നവർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നു ഹൈക്കോടതി ചുമതലപ്പെടുത്തിയ സ്ഥിരം അദാലത്തുകളിൽ നിന്നും ഇതുവരെയും സഹായം ലഭിച്ചില്ലെന്നാണ് ആക്ഷേപം ഉയരുന്നത്.
പ്രളയത്തിൽ ആളുകൾക്ക് ഉണ്ടായ നഷ്ടം കണക്കാക്കിയ ശേഷം സഹായം ലഭിക്കാത്തവർ കലക്ടറേറ്റുകളിൽ നൽകിയ അപ്പീലും തള്ളിയതിനെ തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് ഹൈക്കോടതി നിയമിച്ച സ്ഥിരം അദാലത്തുകളിൽ വീട്, ചുറ്റുമതിൽ, കിണർ തുടങ്ങി പലവിധത്തിൽ നഷ്ടം സംഭവിച്ചവർ പരാതി നൽകിയിട്ടുണ്ട്.
എന്നാൽ അദാലത്തുകളിൽ നിന്നും ഇത്തരം കേസുകൾ ഒഴിവാക്കുന്നതിനായി സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് സ്ഥിരം അദാലത്തിൽ ഹാജരായപ്പോൾ ഹരജിക്കാർക്ക് ലഭിച്ച വിവരം. അതിനാൽ തന്നെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായ ശേഷം മാത്രമേ പ്രളയ നഷ്ടപരിഹാര വിഷയത്തിൽ നടപടി ഉണ്ടാകുകയുള്ളൂ. ഇത്തരത്തിൽ കേസ് നീട്ടി കൊണ്ട് പോയി നീതി നിഷേധിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നാണ് പരാതിക്കാർ ആരോപണം ഉന്നയിക്കുന്നത്.
Read also : രാഹുൽ ഗാന്ധിയുടെ അകമ്പടി വാഹനം കാലിൽ കയറി; ഡിവൈഎസ്പിക്ക് പരിക്ക്