കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍ നാലാംഘട്ട വോട്ടെടുപ്പിനിടെ പോളിങ് സ്‌റ്റേഷന് സമീപം ഉണ്ടായ വെടിവെപ്പിൽ കേന്ദ്ര സർക്കാരിനെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗഗത റോയി. കൃത്യമായ ഗൂഢാലോചനയുടെ അടിസ്‌ഥാനത്തിലാണ് വെടിവെപ്പെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും റോയി ആരോപിച്ചു.
‘എന്തിനാണ് കേന്ദ്ര സായുധ പൊലീസ് സേന വെടിയുതിര്‍ത്തത്? സാധാരണ വോട്ടര്‍മാര്‍ക്ക് നേരെ വെടിയുതിര്‍ക്കാനുള്ള ഈ ധൈര്യം അവര്‍ക്ക് എവിടെ നിന്ന് ലഭിച്ചു? അതാണ് പ്രധാന ചോദ്യം. ഇതൊരു ഗൂഢാലോചനയുടെ ഭാഗമാണ്. പ്രധാനമന്ത്രി ഈ ഗൂഢാലോചനയില്‍ നിന്ന് പുറത്താണെന്ന് ഞങ്ങള്‍ കരുതുന്നില്ല. വോട്ടര്‍മാരെ ഭീഷണിപ്പെടുത്താൻ വേണ്ടിയാണിത്,’ സൗഗത റോയി പറഞ്ഞു.
സംഭവത്തിന് പിന്നാലെ സിആർപിഎഫിനേയും തിരഞ്ഞെടുപ്പ് കമ്മീഷനെയും വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്‌ത്രയും രംഗത്ത് വന്നിരുന്നു. സാധാരണ ജനങ്ങൾക്ക് നേരെ ഉണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് മഹുവ പറഞ്ഞു.
മോദിയുടെയും അമിത് ഷായുടെയും സൈന്യത്തെ നിയന്ത്രിക്കാന്‍ കഴിയാത്ത നിര്‍വാചന്‍ സദനിലെ പാവകളായ തിരഞ്ഞെടുപ്പ് കമ്മീഷനെ ഇന്ത്യ പാഠം പഠിപ്പിക്കേണ്ടതുണ്ടെന്നും മഹുവ കൂട്ടിച്ചേർത്തു.
കൂച്ച് ബിഹാറില്‍ സിആര്‍പിഎഫ് വെടിവെപ്പിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകർ കൊല്ലപ്പെട്ടത്. വോട്ട് ചെയ്യാൻ എത്തിയവർക്ക് നേരെ വെടിവെപ്പ് ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബിജെപി നേതാവ് ലോക്കറ്റ് ചാറ്റര്‍ജിക്ക് നേരെയും ഹൂഗ്ളിയിൽ വച്ച് ആക്രമണം ഉണ്ടായിരുന്നു. വാഹനവും അടിച്ച് തകര്‍ത്തു. സംഘര്‍ഷത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
Read also: തമിഴ്‌നാട്ടിൽ ദളിത് യുവാക്കൾ കൊല്ലപ്പെട്ട സംഭവം; 6 പേർ പിടിയിൽ