ഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് രാജ്യ തലസ്‌ഥാനത്ത് സമരം തുടരുന്ന കർഷകരുമായി ചർച്ചയ്‌ക്ക് തയ്യാറെന്ന് കേന്ദ്രം. കോവിഡ് പശ്‌ചാത്തലത്തിൽ സമരം നീട്ടിവെക്കണമെന്നും കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ സമരക്കാരോട് ആവശ്യപ്പെട്ടു.
നേരത്തെ പതിനൊന്ന് വട്ടം ചർച്ച നടത്തിയിട്ടും പരിഹാരമാകാത്ത സമരം അവസാനിപ്പിക്കണം എന്നാണ് ഇപ്പോൾ കേന്ദ്ര കൃഷിമന്ത്രി ആവശ്യപ്പെട്ടത്. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് പിന്നാലെ കർഷകസമരം വീണ്ടും ശക്‌തമായി മുന്നോട്ട് കുതിക്കുകയാണ്.
പതിനായിരത്തിലേറെ കർഷകരാണ് ഡെൽഹി കെഎംപി അതിവേഗപാത ഉപരോധത്തിൽ പങ്കെടുക്കുന്നത്. മെയ് ആദ്യ വാരം കർഷകർ പാർലമെന്റിലേക്ക് കാൽനട ജാഥ പ്രഖ്യാപിച്ചിരുന്നു. ഇതിന് മുന്നോടിയായാണ് ഉപരോധം നടത്തുന്നത്. പാർലമെന്റ് മാർച്ച് നടത്തുന്ന തീയതിയും സമയവും അടുത്ത യോഗത്തിൽ തീരുമാനിക്കുമെന്ന് സംയുക്‌ത കിസാൻ മോർച്ച അറിയിച്ചിട്ടുണ്ട്.
ഇതിനിടെ വിളവെടുപ്പ് കാലമായതിനാല്‍ റോഡ് ഉപരോധിക്കാനുള്ള സംയുക്‌ത കിസാന്‍ മോര്‍ച്ചയുടെ ആഹ്വാനത്തെ പിന്തുണക്കില്ലെന്ന് പൽവലിലെ ഒരു വിഭാഗം കർഷകർ അറിയിച്ചിരുന്നു. എന്നാൽ ഉപരോധത്തിന്റെ ഭാഗമായി കെഎംപി ദേശീയപാതയിലെ ചരക്കുഗതാഗതം പൂർണ്ണമായി സ്‌തംഭിച്ച നിലയിലാണ്. നാളെ രാവിലെ എട്ട് മണിവരെയാണ് ഉപരോധം.
അതേസമയം ഉപരോധത്തിനിടെ ഹരിയാനയിലെ റവാസിനിൽ രണ്ട് കർഷകനേതാക്കളെ പോലീസ് അറസ്‌റ്റ് ചെയ്‌തത് ചെറിയ സംഘർഷത്തിടയാക്കി.
3 കാർഷിക നിയമങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡെൽഹി അതിർത്തിയിൽ കർഷകർ നടത്തുന്ന സമരം 134 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്.
Read Also: ലോക്ക്ഡൗൺ ഉണ്ടാകില്ല, പകരം പുതിയ നിയന്ത്രണങ്ങൾ ഉടൻ നടപ്പാക്കും; കെജ്‌രിവാൾ