ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് കോവിഡ്-19 കേസുകൾ വർദ്ധിക്കുന്നതിനിടയിൽ, പുതിയ നിയന്ത്രണങ്ങൾ ഉടൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. എന്നാൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കാനുള്ള സാധ്യത കെജ്‌രിവാൾ തള്ളി.
“ഡെൽഹിക്ക് മതിയായ വാക്‌സിൻ ഡോസുകൾ നൽകുക ആണെങ്കിൽ, വാക്‌സിനേഷനായുള്ള പ്രായപരിധി നീക്കാനും വലിയ തോതിൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ തുറക്കാനും ഞങ്ങൾക്ക് സാധിക്കും. ഇതിലൂടെ ഡെൽഹിയിൽ 2-3 മാസത്തിനുള്ളിൽ ആളുകൾക്ക് വാക്‌സിനേഷൻ പൂർത്തിയാക്കാൻ കഴിയും. നിലവിൽ, ഞങ്ങൾക്ക് 7-10 ദിവസത്തേക്ക് ഉള്ള വാക്‌സിൻ ഉണ്ട്. ലോക്ക്ഡൗൺ ഉണ്ടാകില്ല, പകരം പുതിയ നിയന്ത്രണങ്ങൾ ഉടൻ നടപ്പാക്കും,”- കെജ്‌രിവാൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കൊറോണ വൈറസിന്റെ നാലാം തരംഗത്തിന് ഡെൽഹി സാക്ഷ്യം വഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനം തടയാനും വർദ്ധിച്ചുവരുന്ന കേസുകളുടെ എണ്ണം നിയന്ത്രിക്കാനും വാക്‌സിനേഷൻ വേഗത്തിലാക്കേണ്ടത് അത്യാവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു.
“ഇന്നും ഞാൻ എൽഎൻജെപി ആശുപത്രിയിൽ ഒരു അവലോകന യോഗം നടത്തി. കഴിഞ്ഞ വർഷം നവംബറിൽ മൂന്നാം തരംഗസമയത്ത് കോവിഡ് കേസുകൾ വർദ്ധിച്ചപ്പോൾ ഡോക്‌ടർമാരും നഴ്‌സുമാരും ആരോഗ്യ വിദഗ്‌ധരും നടത്തിയ തയ്യാറെടുപ്പുകൾ ആവർത്തിക്കാൻ ഡെൽഹി സർക്കാരും എല്ലാ ആശുപത്രികളും തീരുമാനിച്ചു കഴിഞ്ഞു. ഈ പ്രതികൂല സാഹചര്യവും വിജയകരമായി കൈകാര്യം ചെയ്യും. ഇന്ന് നടന്ന മീറ്റിംഗിൽ, ആശുപത്രികളുടെ ആവശ്യകതകളെ കുറിച്ച് എന്നെ അറിയിച്ചിട്ടുണ്ട്. അത് ഞങ്ങൾ നിറവേറ്റും. ഡെൽഹി ജനതയെ കഷ്‌ടപ്പെടുത്താൻ സർക്കാർ അനുവദിക്കില്ല,”- അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: പോസ്‌റ്റൽ ബാലറ്റ്; വിശദാംശങ്ങൾ പുറത്തുവിടണം എന്നാവശ്യപ്പെട്ട് ചെന്നിത്തലയുടെ കത്ത്