കൽപറ്റ: മഴക്കാലങ്ങളിൽ മുത്തങ്ങ അടക്കമുള്ള വയനാട്ടിലെ വനപാതകളിലെ ഇലക്ട്രിക് ലൈനുകളുടെ നാശം മൂലം ദിവസങ്ങളോളം വൈദ്യുതി മുടങ്ങുന്ന ഗതികേടിന് അറുതി വരുത്തി കെഎസ്ഇബി. കല്ലൂര്‍ 67 മുതല്‍ മുത്തങ്ങ വരെ പത്ത് കിലോമീറ്റര്‍ ദൂരത്തില്‍ എബിസി കേബിൾ (Aerial Bunched Cable) സ്ഥാപിച്ചാണ് ഈ പ്രതിസന്ധിക്ക് പരിഹാരം കണ്ടത്. ഈ കേബിൾ വഴിയാകും അത്യാവശ്യ ഘട്ടങ്ങളിൽ വനമേഖലകളിലേക്ക് വൈദ്യുതി എത്തുക.
കഴിഞ്ഞ മാസമാണ് കേബിൾ സ്ഥാപിക്കൽ പൂർത്തിയായത്. തിരുവനന്തപുരം ആസ്ഥാനമായ ജെനിസിസ് എഞ്ചിനീയറിങ് ആന്റ് കോണ്‍ട്രാക്ടേഴ്സ് എന്ന കമ്പനിക്കായിരുന്നു നിര്‍മാണ കരാർ. സുല്‍ത്താന്‍ ബത്തേരി സെക്ഷന്‍ കൂടാതെ ബത്തേരി വെസ്റ്റ്, പാടിച്ചിറ, മാനന്തവാടി സെക്ഷനുകള്‍ക്ക് കീഴിലുള്ള പ്രദേശങ്ങളിലും എബിസി കേബിൾ സ്ഥാപിച്ചിട്ടുണ്ട്.
എബിസി ലൈൻ ഒരു കിലോ മീറ്റർ സ്ഥാപിക്കാൻ 17 ലക്ഷം രൂപയാണ് കെഎസ്ഇബിയുടെ ചെലവ്. നാലിടങ്ങളിൽ ആകെ രണ്ട് കോടി രൂപയോളം ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. മഴക്കാലങ്ങളില്‍ ഉണ്ടാകുന്ന വൈദ്യുതി തടസങ്ങൾ പരാമാവധി ഒഴിവാക്കാന്‍ പദ്ധതി വഴി സാധിക്കുമെന്ന് അധികൃതർ പറയുന്നു. ഏതായാലും പുതിയ സംവിധാനം വയനാട്ടിലെ വൈദ്യുതി വിതരണ രംഗത്ത് തന്നെ നാഴികക്കല്ല് ആയിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
Also Read: കടകൾ രാത്രി 9 മണി വരെ മാത്രം; സർക്കാർ നടപടിക്കെതിരെ വ്യാപാരികൾ; പ്രതിഷേധം