തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി വ്യാപാര സ്‌ഥാപനങ്ങളുടെ പ്രവർത്തനം രാത്രി 9 മണിവരെ പരിമിതപ്പെടുത്തിയ സർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി വ്യാപാരികൾ. സാമ്പത്തിക മാന്ദ്യം നേരിട്ട് കൊണ്ടിരുന്ന വിപണിയെ തിരികെ കൊണ്ടുവരുന്നതിനിടെ നടപ്പാക്കുന്ന നിയന്ത്രണങ്ങൾ പ്രതിസന്ധി സൃഷ്‌ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വ്യാപാരികളുടെ പ്രതിഷേധം. സർക്കാർ നടപടിയുമായി സഹകരിക്കുന്ന കാര്യത്തിൽ വ്യാപാര വ്യവസായി ഏകോപന സമിതി തീരുമാനം ഉടൻ ഉണ്ടാകും.
കോവിഡിൽ തകർന്ന വിപണി നീണ്ട ഇടവേളക്ക് ശേഷം തിരിച്ചു പിടിക്കുന്നതിനിടെയാണ് നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചത്. ഹോട്ടൽ ഉടമകൾക്കും ഇതേ അഭിപ്രായം തന്നെയാണുള്ളത്. പ്രവർത്തന സമയം കുറച്ചതും ഇരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം കുറച്ചതും ബുദ്ധിമുട്ടിലാക്കുമെന്ന് ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ പറഞ്ഞു.
സർക്കാർ തീരുമാനത്തെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇതുവരെ സ്വാഗതംചെയ്‌തിട്ടില്ല. നിലപാട് സ്വീകരിക്കാന്‍ സമിതി അടുത്ത ദിവസം തന്നെ യോഗം ചേരും. എന്നാൽ, സർക്കാർ നിർദേശത്തെ ഒരു വിഭാഗം വ്യാപാരികൾ അംഗീകരിച്ചിട്ടുണ്ട്.
റമദാൻ വ്രതാരംഭം ആരംഭിച്ചതോടെ കടകൾ നേരത്തെ അടക്കുന്നത് ആളുകൾ കൂട്ടത്തോടെ സാധനങ്ങൾ വാങ്ങാൻ വരുന്നതിന് ഇടയാകും. അതിനാല്‍ സമയം നീട്ടണമെന്ന ആവശ്യവും വ്യാപാരികൾ മുന്നോട്ട് വെക്കുന്നു.
Also Read: കളക്‌ടർമാർക്ക് 144 പ്രഖ്യാപിക്കാം; ഇഫ്‌താർ വിരുന്നുകൾ ഒഴിവാക്കാൻ നിർദ്ദേശം