കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന് വിലക്കേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍. അടുത്ത 24 മണിക്കൂര്‍ നേരത്തേക്കാണ് വിലക്ക്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഘോഷ് പ്രകോപനപരമായ പ്രസ്‌താവനകള്‍ നടത്തിയ പശ്‌ചാത്തലത്തിലാണ് നടപടി. നേരത്തെ ബിജെപി നേതാവ് രാഹുല്‍ സിന്‍ഹയേയും പ്രചാരണത്തില്‍ നിന്ന് വിലക്കിയിരുന്നു.
ബംഗാളിലെ വോട്ടെടുപ്പിനിടെ ജനങ്ങൾക്ക് നേരെ വെടിയുതിർത്ത കേന്ദ്ര സേനയെ ന്യായീകരിച്ച ദിലീപ് ഘോഷിന്റെ പ്രസ്‌താവനക്കെതിരെ തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ”സീതാൽകുച്ചിയിൽ എന്താണ് സംഭവിച്ചതെന്ന് ജനങ്ങൾ കണ്ടു. ആരെങ്കിലും അതിരു കടക്കാൻ ശ്രമിച്ചാൽ ഈ സംഭവം ആവർത്തിക്കപ്പെടും.” എന്നായിരുന്നു ദിലീപ് ഘോഷിന്റെ ഭീഷണി.
നിരപരാധികളായ നാലുപേരെ കൊലപ്പെടുത്തിയ സിആർപിഎഫ് നടപടിയെ അപലപിക്കുന്നതിന് പകരം ദിലീപ് ഘോഷ് ഈ പ്രവർത്തിയെ ന്യായീകരിക്കുകയും സമാന സംഭവങ്ങളെ പ്രോൽസാഹിപ്പിക്കുകയും ചെയ്യുകയാണെന്ന് ആരോപിച്ചായിരുന്നു പരാതി. ദിലീപ് ഘോഷിന്റെ പ്രകോപനപരമായ പ്രസ്‌താവനക്കും വോട്ടർമാർക്ക് നേരെയുള്ള ഭീഷണിക്കും എതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും അവശേഷിക്കുന്ന തിരഞ്ഞെടുപ്പു പ്രചാരണത്തിന് വിലക്കേർപ്പെടുത്തുകയും വേണമെന്ന് തൃണമൂൽ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
Read also: കോവിഡ് പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ച് ധനസഹായം അനുവദിക്കണം; മോദിക്ക് കത്ത്