മുംബൈ: രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ കോവിഡ് മഹാമാരിയെ പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ച് സാമ്പത്തിക സഹായം അനുവദിക്കണമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം കത്തയച്ചു.
കോവിഡ് ബാധിച്ച് 6 ലക്ഷത്തോളം ആളുകൾ ചികിൽസയിൽ കഴിയുന്നുണ്ടെന്നും മഹാരാഷ്‌ട്രയിലും മറ്റു സംസ്‌ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണെന്നും ചൂണ്ടിക്കാട്ടി സഹായം അഭ്യർഥിച്ചാണ് ഉദ്ദവ് താക്കറെയുടെ കത്ത്. ജനങ്ങൾക്ക് ആരോഗ്യ, സാമ്പത്തിക സഹായങ്ങൾ ആവശ്യമായി വരും. ചെറു ലോക്ക്ഡൗണുകൾ ആവശ്യമായി വന്നിരിക്കയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്ക്ഡൗൺ ജനങ്ങളുടെ ജീവിത സാഹചര്യങ്ങളെ മാറ്റിമറിച്ചു. ചെറുലോക്ക്ഡൗണുകൾ പോലും ജനങ്ങൾക്ക് താങ്ങാൻ കഴിയുന്നില്ല. അതിനാൽ ജനങ്ങളിലേക്ക് പണം എത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള സംസ്‌ഥാനം മഹാരാഷ്‌ട്രയാണ്. ബുധനാഴ്‌ച മാത്രം 60,000ൽ അധികം ആളുകൾക്കാണ് ഇവിടെ കോവിഡ് സ്‌ഥിരീകരിച്ചത്. ഒരാഴ്‌ചയായി 50000ത്തോളം പേർക്കാണ് സംസ്‌ഥാനത്ത് രോഗം സ്‌ഥിരീകരിക്കുന്നത്. ഇതോടെ ആശുപത്രി കിടക്കകൾ നിറയുകയും ഓക്‌സിജൻ സൗകര്യമടക്കം നിലക്കുകയും ചെയ്‌തിരുന്നു.
Read also: കോവിഡ് വ്യാപനം; കുംഭമേളയിൽ പങ്കെടുത്ത 4,201 പേർക്ക് രോഗം, ഒരു മരണം