ന്യൂഡെൽഹി: കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കയറ്റുമതി മേഖലയിലെ നിലവിലെ സാഹചര്യം ചർച്ച ചെയ്യുന്നതിനായി വാണിജ്യ വ്യവസായ മന്ത്രാലയം ഏപ്രിൽ 20ന് കയറ്റുമതി രംഗത്തെ പ്രമുഖരുടെ യോഗം വിളിച്ചു. യോഗത്തിൽ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ അധ്യക്ഷത വഹിക്കും.
കയറ്റുമതി മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും അന്തര്‍ദേശീയ കയറ്റുമതി മെച്ചപ്പെടുത്താനുള്ള പദ്ധതികൾ ചർച്ച ചെയ്യുന്നതിനുമായി മന്ത്രാലയം പതിവായി ഇത്തരം യോഗങ്ങൾ വിളിച്ചു കൂട്ടാറുണ്ട്. എന്നാൽ ഇക്കുറി കോവിഡ് വ്യാപനം കൂടി കണക്കിലെടുത്താണ് യോഗം സംഘടിപ്പിക്കുന്നത്.
വർധിച്ചുവരുന്ന കോവിഡ് കേസുകളെ നേരിടാന്‍ വിവിധ സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ കയറ്റുമതി മേഖലയെ സാരമായി ബാധിക്കുമെന്ന ആശങ്കകൾ ഉയർന്നതിനാൽ ഈ പ്രാവശ്യത്തെ യോഗത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്.
എഞ്ചിനീയറിംഗ്, ജെംസ്, ജ്വല്ലറി, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ മേഖലകളിൽ രാജ്യത്തെ കയറ്റുമതി 60.29 ശതമാനം ഉയർന്ന് 34.45 ബില്യൺ യുഎസ് ഡോളറിലെത്തിയിട്ടുണ്ട്. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായ 2020-21 സാമ്പത്തിക വർഷത്തിൽ കയറ്റുമതി 7.26 ശതമാനം ഇടിഞ്ഞ് 290.63 ബില്യൺ ഡോളറിലെത്തി.
എന്നാൽ ഈ വർഷം ഏപ്രിൽ 1 മുതൽ 14 വരെയുള്ള ഹൃസ്വ കാലയളവിൽ കയറ്റുമതി 13.72 ബില്യൺ യുഎസ് ഡോളറായി ഉയർന്നതായി വാണിജ്യ മന്ത്രാലയത്തിന്റെ താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.
Read Also: സംസ്ഥാനത്ത് നാളെ മുതൽ രാത്രി കർഫ്യു പ്രഖ്യാപിച്ചു