യുപി: പതിനഞ്ചു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തില്‍ ഒരു കുഞ്ഞ് പിറക്കാത്തതില്‍ ഏറെ വിഷമത്തില്‍ ആയിരുന്നു ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലെ കര്‍ഷ ദമ്പതികളായ വിജയപാലും രാജേശ്വരി ദേവിയും. എന്നാല്‍ ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലേക്ക് ഒരു ദത്ത് പുത്രന്‍ കടന്നുവന്നതിന്റെ ആഹ്‌ളാദത്തിലാണിവര്‍. എന്നാല്‍ ഒരു ‘കാളക്കുട്ടി’യെയാണ് ദമ്പതികള്‍ ‘മകനായി’ ദത്തെടുത്തത് എന്നതാണ് രസകരം. ദത്തുപുത്രന് ‘ലാല്‍ട്ടു ബാബ’ എന്ന് പേരും നല്‍കിക്കഴിഞ്ഞു ഇവര്‍.
മക്കള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് ദമ്പതികള്‍ കാളക്കുട്ടിയെ ദത്തെടുക്കാന്‍ തീരുമാനിച്ചത്. തന്റെ പിതാവ് പരിപാലിച്ചിരുന്ന പശുവിന്റെ കുട്ടിയെയാണ് താന്‍ മകനായി സ്വീകരിച്ചതെന്ന് വിജയപാല്‍ പറയുന്നു. പ്രസവത്തില്‍ പശു മരിച്ചു പോയതോടെയാണ് ഇങ്ങനൊരു തീരുമാനം എടുത്തതെന്നും ദമ്പതികള്‍ വ്യക്‌തമാക്കി.
ഒരു കുഞ്ഞ് ജനിച്ചാല്‍ പരമ്പരാഗത ഹിന്ദു കുടുംബങ്ങളില്‍ പതിവായി നടത്താറുള്ള ചടങ്ങുകള്‍ ഇവര്‍ ലാല്‍ട്ടു ബാബക്കായി നടത്താന്‍ മറന്നില്ല. മനുഷ്യ കുഞ്ഞുങ്ങളുടെ തല മുണ്ഡനം ചെയ്യുന്ന ചടങ്ങായ ‘മുണ്ടന്‍’ ഇവര്‍ കാളക്കുട്ടിക്കായി നടത്തി. ചടങ്ങിലേക്ക് 500ലധികം അതിഥികളെയും ഇവര്‍ ക്ഷണിച്ചിരുന്നു.
‘ലാല്‍ട്ടു ബാബ’യെ ഗോമതി നദിയുടെ തീരത്തുള്ള ലാല്‍ട്ടു ഘട്ടിലേക്ക് കൊണ്ടുപോയാണ് ഇവര്‍ ചടങ്ങ് നിര്‍വഹിച്ചത്. ചടങ്ങില്‍ പുരോഹിതനടക്കം പങ്കെടുക്കുകയും ചെയ്‌തു.
തങ്ങള്‍ ലാല്‍ട്ടുവിനെ മകനായിട്ടാണ് കാണുന്നതെന്നും ജനനം മുതല്‍ തങ്ങളോടൊപ്പമുള്ള ലാല്‍ട്ടുവിനോടുള്ള സ്‌നേഹം സത്യവും നിരുപാധികവുമാണെന്നും വിജയപാല്‍ പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്‌തു. നമുക്ക് ഒരു പശുവിനെ മാതാവായി സ്വീകരിക്കാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് അതിന്റെ കുഞ്ഞിനെ മകനായി സ്വീകരിച്ചുകൂടാ എന്നാണ് വിജയപാല്‍ ചോദിക്കുന്നത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പശു പരിപാലനവുമായി ബന്ധപ്പെട്ട് ഒരു സ്‌കീം പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച്, പശുവിനെ ദത്തെടുക്കുന്ന ആര്‍ക്കും അതിന്റെ പരിപാലനത്തിനായി പ്രതിദിനം 30 രൂപ ലഭിക്കും. കൂടാതെ യുപിയിലെ അര്‍ദ്ധനഗര, ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കായി നാല് വീതം തെരുവ് പശുക്കള്‍, കാളകള്‍, പശുക്കിടാക്കള്‍ എന്നിങ്ങനെ പരിധിയും നിശ്‌ചയിച്ചിരുന്നു.
Read Also: തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയുടേത് മികച്ച പ്രകടനം; കണ്ണന്താനം