തലശ്ശേരി: കണ്ണൂർ മെഡിക്കൽ കോളേജിൽ മരുന്നുകളും ശസ്‌ത്രക്രിയാ ഉപകരണങ്ങളും സൂക്ഷിക്കാൻ പ്രത്യേക സംഭരണകേന്ദ്രം ഒരുക്കുന്നു. ആശുപത്രി കെട്ടിട സമുച്ചയത്തിന് സമീപത്തുള്ള പഴയ കെട്ടിടങ്ങളിലൊന്ന് നവീകരിച്ചാണ് സൗകര്യമൊരുക്കുന്നത്. 17 ലക്ഷം രൂപ ചിലവിട്ട് കെട്ടിടം നവീകരിക്കാൻ സർക്കാർ സ്‌ഥാപനമായ നിർമിതികേന്ദ്രയുമായി കരാറുണ്ടാക്കി.
മരുന്നുകൾ സൂക്ഷിക്കുന്നതിന് പ്രത്യേക റാക്കുകളും ശീതീകരണ സംവിധാനങ്ങളും ശസ്‌ത്രക്രിയാ ഉപകരണങ്ങൾക്കായി മതിയായ സൗകര്യവും ഒരുക്കും. കേരളത്തിലെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും സാധനസാമഗ്രികൾ സൂക്ഷിക്കുന്നതിന് സംഭരണകേന്ദ്രമുണ്ട്. എന്നാൽ, കണ്ണൂർ മെഡിക്കൽ കോളേജിൽ ഇത് ഇല്ലാത്തതിനാൽ മരുന്നുകളും ഫാർമസി ഉപകരണങ്ങളും സൂക്ഷിക്കാൻ ഏറെ ബുദ്ധിമുട്ടുകയാണ്.
ഇക്കാര്യം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് പഴയ കെട്ടിടം നവീകരിച്ച് സൗകര്യങ്ങൾ ഒരുക്കാൻ തീരുമാനം ആയത്. നിർമിതികേന്ദ്രം സീനിയർ എൻജിനീയർ കെ രാമചന്ദ്രന്റെ നേതൃത്വത്തിൽ ഉദ്യോഗസ്‌ഥ സംഘവും പ്രിൻസിപ്പൽ ഡോ. എസ് അജിത്, മെഡിക്കൽ സൂപ്രണ്ട് ഡോ. കെ സുദീപ്, ഡോ. വിമൽ റോഹൻ എന്നിവരും കെട്ടിടവും സ്‌ഥലവും സന്ദർശിച്ച് സംഭരണകേന്ദ്രത്തിന്റെ സൗകര്യം വിലയിരുത്തി. ഒരുമാസത്തിനുള്ളിൽ നവീകരണപ്രവൃത്തി പൂർത്തിയാക്കി സംഭരണകേന്ദ്രം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു.
Most Read: കൂട്ടക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജ് തടയണയാക്കി മാറ്റും; തീരുമാനം ഉടൻ