തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ്-19 വാക്‌സിന്‍ കുത്തിവെപ്പിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. സംസ്‌ഥാന തലത്തിലും ജില്ലാ തലത്തിലും ബ്ളോക്ക് തലത്തിലും എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്.
എല്ലാ കേന്ദ്രങ്ങളിലും കോവിഡ് വാക്‌സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് സജ്‌ജമാക്കിയത്. സംസ്‌ഥാനത്ത് 133 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ നടക്കുന്നത്. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതവും ഉണ്ടാകും.
ബാക്കി ജില്ലകളില്‍ 9 കേന്ദ്രങ്ങള്‍ വീതമാണ് ഉണ്ടാകുക. ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സംസ്‌ഥാനത്തെ വിവിധ വകുപ്പുകളുടേയും വിഭാഗങ്ങളുടേയും അന്താരാഷ്‌ട്ര ഏജന്‍സികളായ ഡബ്ള്യൂഎച്ച്ഒ, യൂണിസെഫ്, യുഎന്‍ഡിപി തുടങ്ങിയവയുടെ സഹകരണത്തോടെയുമാണ് വാക്‌സിനേഷന്‍ യാഥാർഥ്യമാക്കുന്നത് എന്നും മന്ത്രി വ്യക്‌തമാക്കി.
എല്ലാ കേന്ദ്രങ്ങളിലും വെബ് കാസ്‌റ്റിംഗ്
വാക്‌സിനേഷന്‍ നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും വെബ് കാസ്‌റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ എറണാകുളം ജില്ലാ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ലോഞ്ചിംഗ് ദിനത്തില്‍ ടൂവേ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തി.
നേരിട്ട് സംവദിക്കാനാണ് ടൂവേ കമ്മ്യൂണിക്കേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. ഇതില്‍ എറണാകുളം ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരുമായി പ്രധാനമന്ത്രി സംവദിക്കുമെന്നാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. മന്ത്രി കെകെ ശൈലജ കണ്ണൂര്‍ ജില്ലാ ആശുപത്രി സന്ദര്‍ശിക്കും.
സംസ്‌ഥാനത്ത് എത്തിയത് 4,33,500 ഡോസ് വാക്‌സിനുകള്‍
സംസ്‌ഥാനത്ത് ആകെ 4,33,500 ഡോസ് വാക്‌സിനുകളാണ് എത്തിയത്. തിരുവനന്തപുരം- 64,020, കൊല്ലം- 25,960, പത്തനംതിട്ട- 21,030, ആലപ്പുഴ- 22,460, കോട്ടയം- 29,170, ഇടുക്കി- 9,240, എറണാകുളം- 73,000, തൃശൂര്‍- 37,640, പാലക്കാട്- 30,870, മലപ്പുറം- 28,890, കോഴിക്കോട്- 40,970, വയനാട്- 9,590, കണ്ണൂര്‍- 32,650, കാസര്‍ഗോഡ്- 6,860 ഡോസ് എന്നിങ്ങനെ വാക്‌സിനുകള്‍ ജില്ലകളില്‍ വിതരണം ചെയ്‌തിട്ടുണ്ട്.
ഒരുക്കങ്ങള്‍ക്ക് പ്രൊഫഷണല്‍ മാനേജ്‌മെന്റ്
വാക്‌സിനേഷന്റെ മികച്ച സംഘാടനത്തിന് പ്രൊഫഷണല്‍ മാനേജ്‌മെന്റ് സമ്പ്രദായമാണ് നടപ്പിലാക്കിയത്. സംസ്‌ഥാന തലത്തില്‍ ചീഫ് സെക്രട്ടറി നേതൃത്വം നല്‍കുന്ന സ്‌റ്റേറ്റ് സ്‌റ്റിയറിംഗ് കമ്മിറ്റി, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നേതൃത്വം നല്‍കുന്ന സ്‌റ്റേറ്റ് ടാക്‌സ് ഫോഴ്‌സ്, സ്‌റ്റേറ്റ് കൺട്രോൾ റൂം, ജില്ലാ തലത്തില്‍ കളക്‌ടർ നേതൃത്വം നല്‍കുന്ന ജില്ലാ ടാക്‌സ് ഫോഴ്‌സ്, ജില്ലാ കണ്‍ട്രോള്‍ റൂം, ബ്ളോക്ക് തലത്തില്‍ മെഡിക്കല്‍ ഓഫീസര്‍ നേതൃത്വം നല്‍കുന്ന ബ്ളോക്ക് ടാക്‌സ് ഫോഴ്‌സ്, ബ്ളോക്ക് കണ്‍ട്രോള്‍ റൂം എന്നിവയും സജ്‌ജമാക്കിയിട്ടുണ്ട്.
വാക്‌സിനേഷന്‍ കേന്ദ്രമിങ്ങനെ;
ഓരോ വാക്‌സിനേഷന്‍ കേന്ദ്രത്തിലും വെയിറ്റിംഗ് റൂം, വാക്‌സിനേഷന്‍ റൂം, ഒബ്‌സര്‍വേഷന്‍ റൂം എന്നിങ്ങനെ മൂന്ന് മുറികളാണുണ്ടാകുക. വാക്‌സിനേഷനായി 5 വാക്‌സിനേഷന്‍ ഓഫീസര്‍മാര്‍ ഉണ്ടാകും.
വാക്‌സിന്‍ എടുക്കാന്‍ വെയിറ്റിംഗ് റൂമില്‍ പ്രവേശിക്കും മുമ്പ് ഒന്നാമത്തെ ഉദ്യോഗസ്‌ഥൻ ഐഡന്റിറ്റി കാര്‍ഡ് വെരിഫിക്കേഷന്‍ നടത്തും. പോലീസ്, ഹോം ഗാര്‍ഡ്, സിവില്‍ ഡിഫെന്‍സ്, എന്‍സിസി എന്നിവരാണ് ഈ സേവനം ചെയ്യുന്നത്.
രണ്ടാമത്തെ ഉദ്യോഗസ്‌ഥൻ കോ വിന്‍ അപ്ളിക്കേഷന്‍ നോക്കി വെരിഫൈ ചെയ്യും. ക്രൗഡ് മാനേജ്‌മെന്റ്, ഒബ്‌സര്‍വേഷന്‍ മുറിയിലെ ബോധവൽക്കരണം, എഇഎഫ്ഐ (Adverse Events Following Immunization) കിറ്റ് നിരീക്ഷണം എന്നിവ മൂന്നും നാലും ഉദ്യോഗസ്‌ഥർ നിര്‍വഹിക്കുന്നതാണ്. വാക്‌സിനേറ്റര്‍ ഓഫീസറാണ് വാക്‌സിനേഷന്‍ എടുക്കുന്നത്.
നല്‍കുന്നത് 0.5 മില്ലി കോവീഷീല്‍ഡ് വാക്‌സിന്‍
ഓരോ ആള്‍ക്കും 0.5 മില്ലി കോവീഷീല്‍ഡ് വാക്‌സിനാണ് കുത്തിവെപ്പിലൂടെ നല്‍കുന്നത്. ആദ്യ ഡോസ് എടുത്തു കഴിഞ്ഞാല്‍ 28 ദിവസം കഴിഞ്ഞാണ് അടുത്ത ഡോസ് നല്‍കുക. രണ്ടു ഡോസും എടുത്താലേ ഉദ്ദേശിച്ച ഫലം ലഭിക്കൂ.
ഒരാള്‍ക്ക് 4 മിനിറ്റ് മുതല്‍ 5 മിനിറ്റ് വരെ
ആദ്യ ദിവസം ഒരു കേന്ദ്രത്തില്‍ നിന്നും 100 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. രാവിലെ 9 മണി മുതല്‍ 5 മണിവരെയാണ് വാക്‌സിന്‍ നല്‍കുക. ലോഞ്ചിംഗ് ദിവസം ഉൽഘാടനം മുതലാണ് വാക്‌സിന്‍ തുടങ്ങുക.
രജിസ്‌റ്റർ ചെയ്‌ത ആളിന് എവിടെയാണ് വാക്‌സിന്‍ എടുക്കാന്‍ പോകേണ്ടതെന്ന എസ്എംഎസ് ലഭിക്കും. അതനുസരിച്ചാണ് സമയം നിശ്‌ചയിച്ച് അവര്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തേണ്ടത്. വാക്‌സിന്‍ നല്‍കാന്‍ ഒരാള്‍ക്ക് 4 മിനിറ്റ് മുതല്‍ 5 മിനിറ്റ് വരെ സമയമെടുക്കും.
ഒബ്‌സര്‍വേഷന്‍ നിര്‍ബന്ധം
വാക്‌സിന്‍ എടുത്തു കഴിഞ്ഞാല്‍ 30 മിനിറ്റ് നിര്‍ബന്ധമായും ഒബ്‌സര്‍വേഷനിലിരിക്കണം. എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് അവിടത്തെ ഉദ്യോഗസ്‌ഥൻ ബോധവൽക്കരണം നല്‍കും. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഡോക്‌ടറുടെ സേവനവും ലഭ്യമാക്കും.
ചെറിയ ബുദ്ധിമുട്ടുണ്ടെങ്കില്‍ പോലും അത് പരിഹരിക്കും. അടിയന്തര ചികിൽസക്കായി എല്ലാ കേന്ദ്രങ്ങളിലും എഇഎഫ്ഐ (Adverse Events Following Immunization) കിറ്റ് ഉണ്ടാകും. ആംബുലന്‍സ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
ചെറുതും വലുതുമായ എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ അത് പരിഹരിക്കാനുള്ള നടപടികള്‍ അപ്പോള്‍ തന്നെ സ്വീകരിക്കുന്നതാണ്. അതിനാലാണ് 30 മിനിറ്റ് നിരീക്ഷണം നിര്‍ബന്ധമാക്കുന്നത്.
10 ശതമാനം വേസ്‌റ്റേജ്
കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് വാക്‌സിനേഷനില്‍ 10 ശതമാനം വേസ്‌റ്റേജ് വരുമെന്നാണ് കണക്കാക്കുന്നത്. പരമാവധി വേസ്‌റ്റേജ് കുറച്ച് വാക്‌സിന്‍ നല്‍കാനാണ് സംസ്‌ഥാനം ശ്രമിക്കുന്നത്. ലഭിച്ച വാക്‌സിന്റെ പകുതി സ്‌റ്റോക്ക് ചെയ്യാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്‌ഥാനത്തിന് ഉടന്‍ ലഭിക്കുന്ന ബാക്കി വാക്‌സിന്റെ കണക്കുകൂടി നോക്കിയിട്ടായിരിക്കും ബാക്കിയുള്ളത് വിതരണം ചെയ്യുന്നത്.
തിരുവനന്തപുരം ജില്ലയിലെ ആശുപത്രികള്‍
തിരുവനന്തപുരം ജില്ലയില്‍ 11 വാക്‌സിന്‍ കേന്ദ്രങ്ങളാണുള്ളത്. ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ്, നെടുമങ്ങാട് ജില്ലാ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി, വിതുര താലൂക്ക് ആശുപത്രി, മണമ്പൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം, ജില്ല ആയുര്‍വേദ ആശുപത്രി വര്‍ക്കല, തൈക്കാട് സ്‌ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, കിംസ് ആശുപത്രി, നിംസ് മെഡിസിറ്റി, പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പാങ്ങപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് വാസ്‌കിന്‍ കേന്ദ്രങ്ങളുള്ളത്.
Also Read: കര്‍ഷകരോടൊപ്പം; രാജ്ഭവന്റെ മുന്നില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധം