പള്ളിക്കൽ: ഒന്നര വയസുള്ള പെൺകുഞ്ഞടക്കം നാല് മക്കളെ ഉപേക്ഷിച്ച് സുഹൃത്തുക്കൾക്കൊപ്പം നാടുവിട്ട യുവതികളെയും ഇവരെ കടത്തിക്കൊണ്ട് പോയ സുഹൃത്തുക്കളെയും പള്ളിക്കൽ പോലീസ് അറസ്‌റ്റ് ചെയ്‌തു. പള്ളിക്കൽ കെകെ കോണം ഹീബ മൻസിലിൽ ജീമ (29), ഇളമാട് ചെറുവക്കൽ വെള്ളാവൂർ നാസിയ മൻസിലിൽ നാസിയ (28), സുഹൃത്തുക്കളായ വർക്കല രഘുനാഥപുരം ബിഎസ് മൻസിലിൽ ഷാൻ ഷൈൻ (38), കരുനാഗപ്പള്ളി തൊടിയൂർ, മുഴങ്ങോട് മീനത്തോട്ടിൽ വീട്ടിൽ റിയാസ് (34) എന്നിവരാണ് അറസ്‌റ്റിലായത്.
ഡിസംബർ 26നായിരുന്നു സംഭവം. രാത്രി 9.30ഓടെ യുവതികൾ കുട്ടികളെ ഉപേക്ഷിച്ച് സുഹൃത്തുക്കൾക്കൊപ്പം പോവുകയായിരുന്നു. ഇരുവരും അടുത്ത ബന്ധുക്കൾ കൂടിയാണ്. ജീമ ഒന്നര, നാല്, പന്ത്രണ്ട് വയസുകളുള്ള മൂന്ന് പെൺമക്കളെയും നാസിയ അഞ്ച് വയസുള്ള ആൺകുട്ടിയെയുമാണ് ഉപേക്ഷിച്ച് പോയത്. ഇരുവരുടെയും ഭർത്താക്കൻമാർ ഗൾഫിലാണ്.
ഷൈൻ ഇത്തരത്തിൽ ഭർത്താവും കുട്ടികളുമുള്ള അഞ്ച് സ്‌ത്രീകളെ കൂട്ടിക്കൊണ്ട് പോയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഇയാളുടെ പേരിൽ എഴുകോൺ, ഏനാത്ത് പോലീസ് സ്‌റ്റേഷനുകളിലും റിയാസിന് കരുനാഗപ്പള്ളി, ചവറ, ശാസ്‌താംകോട്ട, ശൂരനാട്, പോത്തൻകോട് പോലീസ് സ്‌റ്റേഷനിലും നിരവധി കേസുകൾ നിലവിലുണ്ട്.
പോത്തൻകോട് അച്ഛനെയും മകളെയും റോഡിൽ തടഞ്ഞുനിർത്തി ആക്രമിച്ച കേസിലെ മൂന്ന് പ്രതികളെ സംരക്ഷിച്ചതും റിയാസാണ്. കുട്ടികളെ ഉപേക്ഷിച്ചിറങ്ങിയ സ്‌ത്രീകൾ അയൽവാസികളിൽ നിന്ന് 50,000 രൂപ കടം വാങ്ങിയിരുന്നു. ഈ തുകയുമായി ഇവർ ബെംഗളൂരു, തെൻമല, മൈസൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ കറങ്ങിയതായും പോലീസ് പറയുന്നു.
അമ്മമാർ ഉപേക്ഷിച്ചതിനെ തുടർന്ന് കുട്ടികളുടെ മനോനിലയും ആരോഗ്യനിലയും തകരാറിലായിരുന്നു. പരാതിയെ തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ തെൻമലയിലെ ഒരു റിസോർട്ടിൽ നിന്നാണ് പ്രതികളെ പോലീസ് കണ്ടെത്തിയത്.
സ്‌ത്രീകളെ കാട്ടിക്കൊടുക്കുന്നതിനായി ഷൈനും റിയാസും ചേർന്ന് ബന്ധുക്കളിൽ നിന്ന് രണ്ടുലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടതായും പോലീസ് വ്യക്തമാക്കി. പണസമ്പാദനം ലക്ഷ്യമാക്കി സ്‌ത്രീകളെ വശീകരിച്ച് കടത്തിക്കൊണ്ടുപോയി ലൈംഗിക ചൂഷണം നടത്തുകയും ബന്ധുക്കളിൽ നിന്ന് പണം ആവശ്യപ്പെടുന്നതുമായ ക്രിമിനൽ സ്വഭാവം ഉള്ളവരാണ് പ്രതികളായ യുവാക്കളെന്നും പോലീസ് പറഞ്ഞു.
Also Read: യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പീഡനം; സ്‌ഥാപന ഉടമ അറസ്‌റ്റിൽ