കോഴിക്കോട്: വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീമിന്റെ മോചനത്തിനായുള്ള മോചനദ്രവ്യം വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി. ട്രസ്‌റ്റിന്റെ അക്കൗണ്ടിൽ നിന്ന് ഇന്ന് ഉച്ചയോടെ പണം അയച്ചതായി അബ്‌ദുൽ റഹീം സഹായസമിതി അറിയിച്ചു. റഹീമിന്റെ മോചനത്തിനായുള്ള ഒന്നരകോടി റിയാൽ (34 കോടി രൂപ) ആണ് കൈമാറിയത്.
പണം കൈമാറിയതോടെ 18 വർഷമായി സൗദി ജയിലിൽ കഴിയുന്ന അബ്‌ദുൽ റഹീമിന്റെ മോചനത്തിനായുള്ള നടപടികൾ അവസാനഘട്ടത്തിലേക്ക് കടന്നു. ഇന്ത്യൻ എംബസിയുടെ നിർദ്ദേശ പ്രകാരമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചത്. വൈകാതെ തന്നെ എംബസി കോടതിയുടെ പേരിലുള്ള സർട്ടിഫൈഡ് ചെക്ക് റിയാദ് ഗവർണറേറ്റിന് കൈമാറും.
ചെക്ക് ലഭിച്ചാലുടൻ അനുരഞ്ജന കരാറിൽ ഒപ്പുവെക്കും. കൊല്ലപ്പെട്ട സൗദി പൗരന്റെ അനന്തരാവകാശികളോ കോടതി സാക്ഷ്യപ്പെടുത്തിയ പവർഓഫ് അറ്റോണിയുള്ള അഭിഭാഷകനോ ഗവർണർക്ക് മുന്നിൽ ഹാജരാക്കും. ഒപ്പം അബ്‌ദുൽ റഹീമിന്റെ അഭിഭാഷകനും ഗവർണറേറ്റിലെത്തി കരാറിൽ ഒപ്പുവെക്കും.
പിന്നീട് കരാർ രേഖകൾ കോടതിയിൽ സമർപ്പിക്കും. കോടതി രേഖകൾ പരിശോധിച്ച് അന്തിമ നിർദ്ദേശങ്ങൾ ഉണ്ടാകുമെന്ന് റിയാദിലെ അബ്‌ദുൽ റഹീം നിയമസഹായ സമിതി അറിയിച്ചു. ഈ നടപടിക്രമങ്ങൾ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് സമിതി.
18 വർഷമായി ജയിലിലുള്ള ഫറോക്ക് സ്വദേശി എം പി അബ്‌ദുൾ റഹീമിന്റെ മോചനത്തിനായാണ് ലോകമെമ്പാടുമുള്ള മലയാളികൾ ഒരേ മനസോടെ പണം സമാഹരിച്ചത്. സ്‌പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ കൈയബദ്ധം മൂലം മരിച്ച സംഭവത്തിലാണ് കോടതി റഹീമിന് വധശിക്ഷ വിധിച്ചത്. 34 കോടി രൂപ മോചനദ്രവ്യം നൽകിയാൽ വധശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ സമ്മതമാണെന്ന് ഒരു മാസംമുമ്പ് കുട്ടിയുടെ കുടുംബം അറിയിച്ചതോടെയാണ് പണസമാഹരണം തുടങ്ങിയത്.
Most Read| മികച്ച ജീവിതനിലവാരം; പട്ടികയിൽ ഇടം നേടി കേരളത്തിലെ നാല് നഗരങ്ങൾ