കൊച്ചി: കളമശേരി കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാമ്പസിൽ ടെക് ഫെസ്‌റ്റിനിടെ അപകടം. തിക്കിലും തിരക്കിലുംപെട്ട് നാല് വിദ്യാർഥികൾ മരിച്ചു. 64 പേർക്ക് പരിക്കേറ്റു. രണ്ടു ആൺകുട്ടികളും രണ്ടു പെൺകുട്ടികളുമാണ് മരിച്ചത്. ഇവരുടെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പരിക്കേറ്റ 46 പേർ കളമശേരി മെഡിക്കൽ ആശുപത്രിയിലും 18 പേർ സ്വകാര്യ ആശുപത്രിയിലും ചികിൽസയിലാണ്. രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെ ക്യാമ്പസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന ഗാനമേളക്കിടെയാണ് സംഭവം. സ്‌കൂൾ ഓഫ് എൻജിനിയറിങ് ആണ് പരിപാടി സംഘടിപ്പിച്ചത്. മഴ പെയ്‌തതോടെ പുറത്തുനിന്നുള്ളവർ ഉൾപ്പടെ നിരവധി ആളുകൾ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറി.
ഇതിനിടെ, തിരക്കിൽപ്പെട്ടു പടിക്കെട്ടിൽ വീണ വിദ്യാർഥികളുടെ മുകളിലേക്ക് മറ്റുള്ളവരും വീഴുകയായിരുന്നു. ടെക് ഫെസ്‌റ്റിന്റെ സമാപന ദിവസമായിരുന്നു ഇന്ന്. പ്രശസ്‌ത ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളയാണ് സംഘടിപ്പിച്ചിരുന്നത്. പരിപാടിക്കിടെ മഴ പെയ്യുകയും നിരവധിയാളുകൾ കൂട്ടമായി ഇവിടേക്ക് എത്തുകയും ചെയ്‌തു. തിരക്കിൽ നിലത്തു വീണ് ചവിട്ടേറ്റ് മറ്റുമാണ് വിദ്യാർഥികൾക്ക് പരിക്കേറ്റത്.
ക്യാമ്പസിനുള്ളിലുള്ള മറ്റു വിദ്യാർഥികളെ പോലീസിന്റെ നേതൃത്വത്തിൽ ഒഴിപ്പിക്കുന്നുണ്ട്. മന്ത്രിമാരായ പി രാജീവും ആർ ബിന്ദുവും സംഭവ സ്‌ഥലത്തേക്ക് തിരിച്ചു. ഡോക്‌ടർമാർ ഉൾപ്പടെയുള്ള ആരോഗ്യപ്രവർത്തകർ കളമശേരി മെഡിക്കൽ കോളേജിലും എറണാകുളം ജനറൽ ആശുപത്രിയിലും എത്തിച്ചേർന്നതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. കൂടുതൽ ക്രമീകരണങ്ങൾ ഒരുക്കാൻ ആരോഗ്യവകുപ്പ് ഡയറക്‌ടർക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർക്കും നിർദ്ദേശം നൽകി
Most Read| കേന്ദ്ര ഫണ്ട് സംബന്ധിച്ച് കേരളത്തിൽ തെറ്റായ പ്രചാരണം; ആഞ്ഞടിച്ചു നിർമല സീതാരാമൻ