ബെംഗളൂരു: യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ യുവാവിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നാഗേഷ് എന്നയാൾക്ക് എതിരെയാണ് നോട്ടീസ് പുറപ്പെടുവിച്ചത്. പ്രതിക്കായി മറ്റ് സംസ്‌ഥാനങ്ങളിലേക്കും തിരച്ചില്‍ വ്യാപിപ്പിച്ചു.
സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിലെ ജീവനക്കാരിയായ പ്രമീള നായിഡുവാണ് ആക്രമണത്തിന് ഇരയായത്. മുൻ സഹപ്രവർത്തകൻ കൂടിയാണ് ആസിഡ് ആക്രമണം നടത്തിയ നാഗേഷ്. കഴിഞ്ഞ വ്യാഴാഴ്‌ച യുവതി ഓഫിസിലേക്ക് കോണിപ്പടി കയറുമ്പോഴായിരുന്നു ആക്രമണം. പ്രതിയായ നാഗേഷ് കുപ്പിയിൽ കരുതിയ ആസിഡ് യുവതിയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു.
പ്രണയം നിരസിച്ചതിനായിരുന്നു 24കാരിയായ യുവതിക്ക് നേരെ പ്രതി അതിക്രൂരമായ നിലയിൽ ആസിഡ് ആക്രമണം നടത്തിയത്. ഗുരുതരമായി പൊള്ളലേറ്റ യുവതി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിൽസയിൽ തുടരുകയാണ്. മുഖത്ത് ഉൾപ്പടെ സാരമായി പൊള്ളലേറ്റ യുവതിയുടെ നില മാറ്റമില്ലാതെ തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം.
ഒഴിഞ്ഞുമാറാൻ ശ്രമിച്ച യുവതിയെ പ്രതി തള്ളി താഴെയിട്ട് ശരീരത്തിലേക്കും ആസിഡ് ഒഴിച്ചു. യുവതിയുടെ കരച്ചില്‍ കേട്ടെത്തിയ സഹപ്രവര്‍ത്തകരാണ് പിന്നീട് ഇവരെ ആശുപത്രിയിലെത്തിച്ചത്. നേരത്തെ യുവതിയും നാഗേഷും ഒരു ഗാർമെന്റ് ഫാക്‌ടറിയിൽ ജോലി ചെയ്‌തിരുന്നു. പിന്നീട് യുവതി ജോലി മാറിയതിന് ശേഷവും നാഗേഷ് ഓഫിസിലെത്തി ശല്യം ചെയ്‌തിരുന്നു.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. തന്റെ രൂപം മാറ്റി നാഗേഷ് ഉത്തരേന്ത്യയിലേക്ക് കടന്നതായും പോലീസ് സംശയിക്കുന്നുണ്ട്.
Most Read: തമിഴ്‌നാടിന്റെ നീറ്റ് വിരുദ്ധ ബിൽ കേന്ദ്രത്തിന് കൈമാറി; സ്‌റ്റാലിൻ