കൊച്ചി: ക്രൈം ബ്രാഞ്ചിന്റെ ചോദ്യങ്ങൾക്ക് ദിലീപും കൂട്ടുപ്രതികളും മറുപടി നൽകുന്നുണ്ടെന്ന് എഡിജിപി എസ് ശ്രീജിത്ത്. എന്നാൽ, ചോദ്യംചെയ്യലുമായി പ്രതികൾ പൂർണമായും സഹകരിക്കുന്നുണ്ടെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
പ്രതികളുടെ മറുപടികളുടെ നിജസ്‌ഥിതി പരിശോധിച്ച ശേഷം മാത്രമേ സഹകരിക്കുന്നുണ്ടോ ഇല്ലയോ എന്ന് പറയാനാകൂ. ദിലീപ് എന്ത് മറുപടിയാണ് നൽകിയതെന്ന് ഇപ്പോൾ പറയാനാകില്ല. പ്രതികളുടെ മൊഴികളും വിലയിരുത്താറായിട്ടില്ല. മൊഴികൾ വിശദമായി വിലയിരുത്തിയ ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും അതെല്ലാം പിന്നീട് അറിയിക്കാമെന്നും അദ്ദേഹം വ്യക്‌തമാക്കി.
ദിലീപ് അടക്കമുള്ള പ്രതികളെ ചോദ്യം ചെയ്യുന്നത് ഏഴ് മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു എന്നിവർ രാവിലെ ഒൻപത് മണിക്കാണ് കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫിസിൽ ഹാജരായത്. ഇവരെ ഓരോരുത്തരെയും പ്രത്യേകമായാണ് ചോദ്യം ചെയ്യുന്നത്. ഇതിന് ശേഷം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം.
ശേഖരിച്ച തെളിവുകളുടെ അടിസ്‌ഥാനത്തിൽ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് ക്രൈം ബ്രാഞ്ച് എസ്‌പി മോഹനചന്ദ്രന്റെ നേതൃത്വത്തിൽ ചോദ്യംചെയ്യൽ പുരോഗമിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മൂന്ന് ദിവസം പ്രതികളെ ചോദ്യം ചെയ്യാനാണ് ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്.
Also Read: രോഗിയുടെ മരണവിവരം അറിയിച്ചത് ഒരു മാസത്തിനു ശേഷം; ഗുരുതര പരാതി