കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്‌ണുവിനെതിരെ ജാമ്യമില്ലാ വാറണ്ട്. സമൻസ് അയച്ചിട്ടും വിചാരണക്ക് ഹാജരാകാതിരുന്നതിനെ തുടർന്നാണ് നടപടി. കേസിൽ പത്താം പ്രതി ആയിരുന്ന വിഷ്‌ണു പിന്നീട് മാപ്പുസാക്ഷി ആവുകയായിരുന്നു. കേസിലെ ഒന്നാം പ്രതി പൾസർ സുനി നടൻ ദിലീപിനോട് പണം ആവശ്യപ്പെട്ട് ജയിലിൽ വെച്ച് കത്തെഴുതിയതിന് വിഷ്‌ണു സാക്ഷിയായിരുന്നു. പിന്നീട് ജയിലിൽ നിന്നിറങ്ങിയ വിഷ്‌ണു കത്തിന്റെ പകർപ്പ് ദിലീപിന്റെ ഡ്രൈവറായിരുന്ന അപ്പുണ്ണിക്ക് വാട്സാപ് വഴി അയച്ചുനൽകി പണം ആവശ്യപ്പെടുകയായിരുന്നു. കേസിൽ തനിക്കറിയാവുന്ന വിവരങ്ങൾ കൈമാറാമെന്ന് പറഞ്ഞാണ് ഇയാൾ പിന്നീട് മാപ്പുസാക്ഷി ആയത്.
അതേസമയം, കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രത്യേക കോടതി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസ് പരിഗണിക്കുന്ന സ്‌പെഷൽ ജഡ്‌ജ് ഹണി എം വർഗീസാണ് സുപ്രീം കോടതിക്ക് കത്തയച്ചത്. നിലവിലെ ലോക്ക്‌ഡൗൺ അടക്കമുള്ള സാഹചര്യങ്ങൾ നില നിന്നിരുന്നതുകൊണ്ട് വിചാരണ ഉടൻ പൂർത്തിയാക്കാൻ കഴിയില്ലെന്നായിരുന്നു കത്തിലെ ഉള്ളടക്കം.
ആറ് മാസത്തെ സമയം കൂടി ആവശ്യപ്പെട്ടാണ് സ്‌പെഷൽ ജഡ്‌ജ് കത്തയച്ചിരിക്കുന്നത്. ചില നടീനടൻമാരെ സാക്ഷിയായി വിസ്‌തരിക്കാൻ സമയമെടുക്കുമെന്നും സുപ്രീം കോടതിയെ അറിയിച്ചു. ഓഗസ്‌റ്റ് 15ന് മുൻപ് കേസിലെ വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി നേരത്തെ കീഴ്‌ക്കോടതിക്ക് നിർദ്ദേശം നൽകിയിരുന്നു. 11 പ്രതികളുള്ള കേസിൽ കേസിൽ നടൻ ദിലീപ് എട്ടാം പ്രതിയാണ്.
Also Read: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പ്രതികളുടെ ബിനാമി ഇടപാടിൽ അന്വേഷണം