തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ ബിനാമി ഇടപാടുകള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും. പ്രതികളുടെ വീടുകളിൽ നടത്തിയ റെയ്‌ഡിൽ ക്രൈംബ്രാഞ്ച് സംഘത്തിന് കിട്ടിയ വായ്‌പാ രേഖകള്‍ ബിനാമി ഇടപാടുകളുടേതാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണിത്. ബാങ്കിലെ നിക്ഷേപങ്ങള്‍ സംബന്ധിച്ച് എന്‍ഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് വിവരങ്ങള്‍ ആവശ്യപ്പെട്ടു.
ഒരാള്‍തന്നെ അമ്പതോളം ആളുകളുടെ പേരില്‍ വായ്‌പ എടുത്തതായി രേഖകൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വായ്‌പാ തുക മുഴുവൻ ഒരാള്‍ തന്നെയാണോ എടുത്തതെന്ന കാര്യത്തില്‍ ഉറപ്പില്ല. ബാങ്കില്‍ വ്യാജ വായ്‌പ രേഖകള്‍ സൂക്ഷിച്ച പ്രത്യേക ലോക്കര്‍ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് വിവിധ ബാങ്കുകളില്‍ അക്കൗണ്ട് ഉണ്ടെന്നാണ് വിവരം. കൂടാതെ പ്രതികള്‍ റിസോര്‍ട്ടുകളിലും മറ്റു പദ്ധതികളിലുമായി പണം നിക്ഷേപിച്ചതായി കണ്ടെത്തി. ഇക്കാര്യവും ക്രൈംബ്രാഞ്ച് അന്വേഷിക്കും.
ബാങ്കിന്റെ ആഭ്യന്തര ഉപയോഗത്തിനായി നിര്‍മിച്ച സോഫ്‌റ്റ്‌വെയറിൽ വലിയ രീതിയില്‍ അട്ടിമറി നടന്നതായും വിരമിച്ചവരുടെ ഉദ്യോഗസ്‌ഥരുടെ യൂസര്‍ ഐഡിയും പാസ്‍വേർഡും തട്ടിപ്പ് നടന്ന കാലയളവില്‍ ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിലും വിദഗ്‌ധ പരിശോധന ഉണ്ടാവും.
Read also: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ സാധ്യത