കട്ടക്ക്: രാജ്യത്തെ സൗരോര്‍ജ മേഖലയില്‍ കൂടുതൽ നിക്ഷേപവുമായി അദാനി റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡ്. എസല്‍ ഗ്രീന്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള ഒഡീഷയിലെ 40 മെഗവാട്ടിന്റെ സോളാര്‍ പദ്ധതിയാണ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കാൻ ഒരുങ്ങുന്നത്. 219 കോടി രൂപയുടെ ഇടപാടാണ് ഇത്.
അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ (എജിഇഎല്‍) കീഴിലുള്ള സബ്‌സിഡയറി സ്‌ഥാപനമാണ് അദാനി റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡ്. ഇന്ത്യന്‍ സോളാര്‍ എനര്‍ജി കോര്‍പറേഷനുമായി ദീര്‍ഘകാല കരാറുള്ള പദ്ധതിയാണ് ഒഡീഷയിലേത്. 22 വര്‍ഷത്തെ കരാറാണ് ഈ പദ്ധതിക്ക് ഇന്ത്യന്‍ സോളാര്‍ എനര്‍ജി കോര്‍പറേഷനുമായി നിലവിലുള്ളത്.
കരാര്‍ പ്രകാരം യൂണിറ്റിന് 4.235 രൂപക്കാണ് ഒഡീഷയിലെ പ്ളാന്റില്‍ നിന്ന് കോര്‍പറേഷന്‍ വൈദ്യുതി വാങ്ങുന്നത്. ഈ ഏറ്റെടുക്കലോടെ എജിഇഎല്ലിന് കീഴിലുള്ള പദ്ധതികളുടെ ആകെ ശേഷി 19.8 ജിഗാവാട്ട് ആയി ഉയരും. ഇതില്‍ 5.4 ജിഗാവാട്ടിന്റെ പദ്ധതികളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. 5.7 ജിഗാവാട്ടിന്റെ പദ്ധതികളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 8.7 ജിഗാവാട്ടിന്റെ പദ്ധതികള്‍ ഇനിയും ആരംഭിച്ചിട്ടില്ല.
അടുത്ത പത്ത് വർഷം കൊണ്ട് രാജ്യത്തെ ഗ്രീൻ എനർജി രംഗത്ത് 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് കൂടുതൽ ഏറ്റെടുക്കൽ നടപടികളിലേക്ക് കമ്പനി തിരിയുന്നത്. പുനരുൽപാദിപ്പിക്കാവുന്ന സ്രോതസുകളിൽ നിന്നുള്ള ഊർജോൽപാദനം, ആവശ്യമായ ഘടകങ്ങളുടെ നിർമാണം, ഊർജ വിതരണം, ഹൈഡ്രജൻ ഉൽപാദനം എന്നീ മേഖലകളിലാകും നിക്ഷേപം.
Read Also: ശ്രീവല്ലിയായി രശ്‌മിക മന്ദാന; ‘പുഷ്‌പ’യിലെ ക്യാരക്‌ടർ പോസ്‌റ്റർ പുറത്ത്